print edition യുഡിഎഫ് വന്നാൽ വ്യവസായങ്ങളുടെ അന്ത്യം: കാരാട്ട്

ഏലൂരിൽ മുതിർന്ന സിപിഐ എം നേതാവ് പ്രകാശ് കാരാട്ട് എൽഡിഎഫ് സ്ഥാനാർഥി പി രാജീവുമൊത്ത് സദസ്സിനെ അഭിവാദ്യം ചെയ്യുന്നു
കളമശേരി
കേരളത്തിൽ യുഡിഎഫ് ജയിച്ചാൽ പൊതുമേഖലാ വ്യവസായത്തിന്റെ അന്ത്യമായിരിക്കുമെന്ന് മുതിർന്ന സിപിഐ എം നേതാവ് പ്രകാശ് കാരാട്ട്. ഏലൂരിലെ പാതാളത്ത് എൽഡിഎഫ് മുനിസിപ്പൽ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാസ്ഥാപനങ്ങളെ വിറ്റഴിക്കുന്നതിന് തുടക്കമിട്ടത് കോൺഗ്രസാണ്. ബിജെപി അത് ശക്തമായി തുടരുകയാണ്. എന്നാൽ ഇടതുപക്ഷത്തിന്റെ വ്യവസായ നയം ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനി ഏറ്റെടുത്ത് ലാഭത്തിലാക്കിയതിലൂടെ വ്യക്തമാണ്.
രാജ്യത്ത് ഫെഡറലിസം കനത്ത ഭീഷണി നേരിടുന്നു, ഇതിന് കേരളം വലിയതോതിൽ ഇരയാകുന്നുണ്ട്. യുഡിഎഫും കോൺഗ്രസും നുണകൾ അഴിച്ചുവിടുകയാണ്. രാഹുൽ ഗാന്ധിയും ഇതേറ്റെടുക്കുന്നു. കോൺഗ്രസ് നേതാക്കളായിരുന്ന പലരും ബിജെപിയാകുകയാണ്. ബിജെപിയിലേക്ക് ആളുകളെ വാങ്ങുന്ന കടയായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ പി എസ് സെൻ അധ്യക്ഷനായി. കളമശേരിയിലെ സ്ഥാനാർഥി പി രാജീവ്, വി കെ പ്രസാദ്, സി ബി ദേവദർശനൻ, കെ എൻ ഗോപിനാഥ്, കെ ബി വർഗീസ്, എ ആർ രഞ്ജിത്, എം ടി നിക്സൺ, പി ഡി ജോൺസൺ, പി അജിത്കുമാർ, ലൈജി സജീവൻ തുടങ്ങിയവർ സംസാരിച്ചു.








0 comments