കണ്ണന്റെ കണ്ണ് മഞ്ഞളിച്ചില്ല

കൊച്ചി
വീടുകളിലെ ജൈവമാലിന്യത്തിൽനിന്ന് ലഭിച്ച സ്വർണമോതിരം ഹരിതകർമസേനാംഗം ഉടമയെ കണ്ടെത്തി നൽകി. വടുതല ഈസ്‌റ്റ് ഡിവിഷനിലെ ഹരിതകർമസേനാംഗം സി കണ്ണനാണ് ഒരുപവന്റെ മോതിരം ഉടമയെ കണ്ടെത്തി നൽകിയത്.
വടുതല സമതി റോഡ് പേഴമംഗലത്ത് നിക്സന്റെ വീട്ടിൽനിന്ന് ലഭിച്ച മാലിന്യത്തിൽ ഭാര്യ റോസ്‌നിയുടെ മോതിരം അകപ്പെട്ട വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. വടുതല പാലത്തിനുസമീപം മാലിന്യം തരംതിരിക്കുന്നതിനിടെയാണ് കപ്പത്തൊണ്ടിന്റെ കൂടെക്കിടന്ന മോതിരം കണ്ണൻ കണ്ടത്.
മാലിന്യത്തോടൊപ്പം കപ്പത്തൊണ്ട് നൽകിയ വീട്ടുകാരെ തിരിച്ചറിഞ്ഞ കണ്ണൻ, കൗൺസിലർ ബിന്ദു മണിയെ വിവരം അറിയിച്ചു. കൗൺസിലർ ഇത് ഉടമയെ അറിയിച്ചു. പിന്നീട് റോസ്‌നിക്ക് മോതിരം കൈമാറി.
സിപിഐ എം വടുതല ലോക്കൽ സെക്രട്ടറി എം എം ജിനീഷ് ഹരിതകർമസേനാംഗങ്ങളെ അനുമോദിച്ചു. കൗൺസിലർ ബിന്ദു മണി പൊന്നാട അണിയിച്ചു. മോതിരം തിരികെക്കിട്ടിയ സന്തോഷത്താൽ സേനാംഗങ്ങൾക്ക് ബിരിയാണി വാങ്ങിനൽകിയാണ് റോസ്‌നി യാത്രപറഞ്ഞത്.










0 comments