സമ്പൂർണ സിപിആർ സാക്ഷര മണ്ഡലമാകാൻ കളമശേരി; പദ്ധതിക്ക് തുടക്കം

കളമശേരി
കളമശേരിയെ സമ്പൂർണ സിപിആർ സാക്ഷര മണ്ഡലമാക്കാനുള്ള പദ്ധതിക്ക് തുടക്കം. കളമശേരി സെന്റ് പോൾസ് കോളേജിൽ നടന്ന പരിപാടിയിൽ വ്യവസായമന്ത്രി പി രാജീവ് പദ്ധതി ഉദ്‌ഘാടനം ചെയ്തു. ജീവന്റെ വിലയുള്ള ദൗത്യമാണ് സിപിആർ എന്ന് മന്ത്രി പറഞ്ഞു.
ഒപ്പം മെഡിക്കൽ ക്യാമ്പിന്റെ തുടർച്ചയായാണ് "ഹൃദയത്തിന് ഒപ്പം' എന്ന ഈ ഉദ്യമം സാധ്യമാക്കുന്നത്. കുഴഞ്ഞുവീണുള്ള മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സിപിആർ നൽകാൻ എല്ലാവരെയും പ്രാപ്തരാക്കുകയാണ് ലക്ഷ്യം. മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് സിപിആർ സാക്ഷരത ഉറപ്പാക്കുന്നതെന്നും ഇതിനായി വിവിധ ആശുപത്രികൾക്ക് ചുമതല നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സെന്റ് പോൾസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. പ്രമദ രാമചന്ദ്രൻ അധ്യക്ഷയായി.
ഹൃദ്‌രോഗ ചികിത്സകൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, നടൻ ഷറഫുദ്ദീൻ, എറണാകുളം ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, ഡിഎംഒ കെ കെ ആശ, സീനിയർ കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ്, ആസ്റ്റർ -ഓപ്പറേഷൻസ് സീനിയർ മാനേജർ ബേസിൽ പീറ്റർ, ഐഎംഎ കൊച്ചിൻ എമർജൻസി ലൈഫ് സപ്പോർട്ട് ട്രെയിനിങ് കോ–ഓർഡിനേറ്റർ ഡോ. എം എം മുഹമ്മദ് ആലിഫ്, ലിസി ആശുപത്രി പിആർഒ വി ആർ രാജേഷ് തുടങ്ങിയവർ സംസാരിച്ചു. സെന്റ് പോൾസ് കോളേജിലെ വിദ്യാർഥികൾക്കായി സിപിആർ പരിശീലനവും നടന്നു.










0 comments