കാലടി പാർക്കിൽ മാലിന്യവും വെള്ളക്കെട്ടും

കാലടി പാർക്ക് മാലിന്യം നിറഞ്ഞനിലയിൽ
കാലടി
എംസി റോഡിനോടുചേർന്ന് പഞ്ചായത്ത് നിർമിച്ച കാലടി പാർക്ക് മാലിന്യവും വെള്ളക്കെട്ടുകൊണ്ടും നിറഞ്ഞ് ഉപയോഗശൂന്യമാകുകയാണ്. എംഎൽഎ ഫണ്ടിൽനിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് കാലടി പഞ്ചായത്ത് നിർമിച്ച കുട്ടികളുടെ പാർക്ക് ഉത്തരവാദിത്വപ്പെട്ടവരുടെ അനാസ്ഥയുടെ അടയാളമാണിപ്പോൾ.
പാർക്കിലെത്തുന്നവർ ബെഞ്ചിലിരുന്ന് ഭക്ഷണം കഴിച്ചശേഷം വലിച്ചെറിഞ്ഞ അവശിഷ്ടങ്ങൾ ചുറ്റും ചിതറിക്കിടക്കുന്നു. മാലിന്യം ശേഖരിക്കാനായുള്ള വേസ്‌റ്റ് ബിന്നുകളിൽ പഴകിയ ഭക്ഷണം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നു. മാലിന്യങ്ങൾ മാറ്റിയിട്ട് ആഴ്ചകളായി. കുട്ടികൾ കളിക്കുന്നിടത്ത് അഴുക്കുജലം കെട്ടിക്കിടക്കുകയാണ്. ഭക്ഷണാവശിഷ്ടം തേടിയെത്തുന്ന എലികളുടെ മൂത്രവും, കാഷ്ഠവും കെട്ടിക്കിടക്കുന്ന വെള്ളത്തിലെത്തിയാൽ ഇവിടെ കളിക്കുന്ന കുട്ടികൾക്ക് എലിപ്പനി വരാം. സമീപത്തെ ലൈറ്റുകൾ പ്രകാശിക്കുന്നില്ല.
മഴക്കാലപൂർവ ശുചീകരണവും, പൊതുജനാരോഗ്യ പ്രതിരോധപ്രവർത്തനങ്ങളും കൃത്യതയോടെ നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയ പഞ്ചായത്ത് ഭരണസമിതി കുട്ടികളുടെ ആരോഗ്യവും, സുരക്ഷയും ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം കാലടി ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം സിജോ ചൊവ്വരാൻ എന്നിവർ പറഞ്ഞു.










0 comments