കാലടി പാലത്തിൽ കുഴികൾ;
ഗതാഗതക്കുരുക്കിൽ വലഞ്ഞ് ജനം

കാലടി പാലത്തിലെ ഗതാഗതക്കുരുക്ക്
കാലടി
രണ്ടു മാസമായി തുടരുന്ന ഗതാഗതക്കുരുക്കിന് മോചനമില്ലാതെ കാലടി പട്ടണവും സമീപപ്രദേശങളും. പാലത്തിലെ ടാറിങ് ഒലിച്ചുപോയി കുഴികൾ രൂപപ്പെട്ടതാണ് ഗതാഗതക്കുരുക്കിനിടയാക്കിയത്.
രാവിലെമുതൽ തുടങ്ങി രാത്രി ഏറെ വൈകിയാലും പാലത്തിൽ ഗതാഗതക്കുരുക്ക് തീരില്ല. കെസ്‌ആർടിസിയുടെയും സ്വകാര്യ കന്പനികളുടെയും ദീർഘദൂര സർവീസുകൾ മണിക്കൂറുകൾ കുരുക്കിൽ കിടക്കേണ്ടിവരുന്നു. അത്യാസന്നരോഗികളുമായെത്തുന്ന ആംബുലൻസുകളും കുരുക്കിൽ അകപ്പെടുന്ന സ്ഥിതിയാണ്. വാഹനക്കുരുക്കിൽപ്പെട്ട പെരുമ്പാവൂർ സ്വദേശിയായ ഹൃദ്‌രോഗിക്ക് എംസി റോഡ് താന്നിപ്പുഴയിൽ സിപിആർ നൽകി ജീവൻ രക്ഷിച്ചത് ഏതാനുംനാൾമുന്പാണ്.
കഴിഞ്ഞ ആഴ്‌ച പൊതുമരാമത്തുവകുപ്പ് രാത്രി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി പാലത്തിലെ ഇരുവശത്തെയും പഴയ ടാറിങ് ഇളക്കിമാറ്റിയതല്ലാതെ പുതിയ ടാറിങ് നടത്തിയില്ല. തുടർന്ന് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തു. കഴിഞ്ഞ ജനുവരിയിൽ എൽഡിഎഫ് സർക്കാർ പാലം അറ്റകുറ്റപ്പണിക്കായി 1.12 കോടി രൂപ അനുവദിച്ചെങ്കിലും സ്ഥലം എംഎൽഎയുടെ ഇടപെടൽ നിമിത്തം ജോലി നീട്ടിവച്ചു.










0 comments