ad
Deshabhimani

മുണ്ടമാണി കുട്ടിക്കാനം ഉന്നതി നിവാസികൾ പറയുന്നു ഇനിയും ഞങ്ങളെ പറഞ്ഞു പറ്റിക്കരുത്‌

ചുള്ളിക്കര സ്‌കൂളിലെ ദുരിതാശ്വാസ ക്യാന്പിലെത്തിയ കള്ളാര്‍ പഞ്ചായത്തിലെ കുട്ടിക്കാനം ഉന്നതിയിലെ കുടുംബങ്ങൾ
വെബ് ഡെസ്ക്

Published on Aug 04, 2026, 03:00 AM | 1 min read

രാജപുരം ‘‘പഞ്ചായത്ത് അധികൃതർ ഞങ്ങളെ എന്തിന്‌ ഇങ്ങനെ പറഞ്ഞു പറ്റിക്കുന്നു. ഇനി കുടിയിറങ്ങാന്‍ ഞങ്ങള്‍ക്കുവയ്യ. ഓര്‍മവച്ച നാൾ മുതല്‍ ഇവിടെയാണ് ഞങ്ങള്‍ താമസിക്കുന്നത്. ഇവിടെ കിടന്നുതന്നെ മരിക്കട്ടെ’’ കള്ളാര്‍ പഞ്ചായത്തിലെ മുണ്ടമാണി കുട്ടിക്കാനം ഉന്നതിയിലെ കാരിച്ചിയും വേലായുധനും കമലാക്ഷിയും രാമനും തമ്പായിയും ബാലാമണിയും എല്ലാം പറയുന്നത്‌ ഒരേ കാര്യം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ നാല്‌ തവണ കാലവര്‍ഷക്കെടുതിയില്‍ ഇവർക്ക്‌ വീട് വിട്ടിറങ്ങേണ്ടി വന്നു. ഒരു ഭാഗത്ത് ചോര്‍ന്നൊലിക്കുന്ന വീട്; മറുഭാഗത്ത് മഴവെള്ള പാച്ചില്‍ ഇതിന്‌ നടുവിലാണ് ഇവരുടെ ജീവിതം. കൈകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ താമസിക്കുന്ന ഉന്നതിയിലെ ദുരിത ജീവിതത്തിന് ശ്വാശ്വത പരിഹാരമുണ്ടായിട്ടില്ല. വാഹന സൗകര്യം പരിമിതമായ ഉന്നതിയിൽ കഴിഞ്ഞ ദിവസത്തെ കനത്ത മഴയത്ത് മാറ്റിപാര്‍പ്പിക്കാനുള്ള നിര്‍ദ്ദേശവുമായി പഞ്ചായത്ത്, റവന്യു അധികൃതര്‍ എത്തിയെങ്കിലും അവര്‍ക്ക് മുന്നില്‍ ഇവിടത്തുകാർ പൊട്ടിത്തെറിച്ചു. ഞങ്ങള്‍ ഇവിടെ കിടന്ന് മരിച്ചാലും ഇനി സ്വന്തം വീട് വിട്ടു എവിടേക്കുമില്ല എന്നാൽ അവർ പറഞ്ഞത്‌. പഞ്ചായത്ത് ഭരണസമിതി തന്ന വാക്ക് പാലിക്കണം, ഇനിയും ഞങ്ങളെ പറഞ്ഞു പറ്റിക്കാന്‍ വരേണ്ട എന്ന്‌ ഉദ്യോഗസ്ഥരോട്‌ പറഞ്ഞു. പഞ്ചായത്ത് അധികൃതരും റവന്യു ഉദ്യോഗസ്ഥരും പല തരത്തില്‍ പറഞ്ഞ് നോക്കിയിട്ടും എല്ലാവരെയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കാനായില്ല. കുട്ടിക്കാനം ഉന്നതിയില്‍ 13 കുടുംബങ്ങളാണ് വര്‍ഷങ്ങളായി താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഏഴ്‌ കുടുംബങ്ങളാണ് ചുള്ളിക്കര സ്‌കൂളിലെ ദുരിതാശ്വസ ക്യാമ്പിലേക്ക് മാറിയത്. ആറ്‌ കുടുംബങ്ങള്‍ മാറി താമസിക്കാന്‍ തയ്യാറായില്ല. ഒടുവിൽ കലക്ടർ എത്തി സംസാരിച്ച ശേഷമാണ്‌ ഇവർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home