മഴക്കെടുതി സർക്കാർ തയ്യാറെടുപ്പുകൾ പാളി: കെ കെ രാഗേഷ്

ശ്രീകണ്ഠപുരം മഴക്കാലം ആരംഭിക്കുന്നതിനുമുമ്പ് സർക്കാർ നടത്തേണ്ടുന്ന തയ്യാറെടുപ്പുകൾ പാളിയെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പറഞ്ഞു. ശ്രീകണ്ഠപുരം ബസ്‌സ്റ്റാൻഡിൽ വെള്ളം കയറിയ കടകൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഴക്കാലം വരുന്നതിനുമുന്പുള്ള തയ്യാറെടുപ്പുകൾ ഒന്നും ഈ വർഷം ഉണ്ടായില്ല. 2018 ലെ പ്രളയത്തിനുശേഷം തുടർന്നുള്ള വർഷങ്ങളിൽ മഴക്കാലം വരുന്നതിനുമുമ്പ് നടത്തേണ്ട ശുചീകരണ പ്രവർത്തനങ്ങളും മുൻകരുതലുകളും എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നു. ഡാമുകളിലും പുഴകളിലും അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുമായിരുന്നു. ഇത്തവണ അത്തരം നടപടികൾ സ്വീകരിച്ചില്ല. അതിനാലാണ് മഴ പെയ്തപ്പോൾ തന്നെ പുഴകളും ഡാമുകളും നിറഞ്ഞു കവിയുന്ന സ്ഥിതി ഉണ്ടായത്. ചെറുപുഴയിലും ശ്രീകണ്ഠപുരത്തും സമാനമായ സ്ഥിതിയാണ് ഉണ്ടായത്. ചെറുപുഴയിൽ വീടുകളിൽ വെള്ളം കയറി ഒരു ദിവസം കഴിഞ്ഞിട്ടും വൃത്തിയാക്കാൻ ഒരു ഇടപെടലും സർക്കാർ നടത്തിയില്ല. ഡിവൈഎഫ്ഐയുടെ യൂത്ത് ബ്രിഗേഡ് ആണ് ആ പ്രവർത്തനം ഏറ്റെടുത്തത്. ഫയർഫോഴ്സിനെയും കെഎസ്ഇബിയെയും രംഗത്തിറക്കി പ്രളയത്തിന്റെ കെടുതി ഇല്ലാതാക്കാൻ സർക്കാർ ഇടപെടണമായിരുന്നു. ചെറുപുഴയിൽ കോഴിഫാമിൽ ഏഴായിരത്തോളം കോഴികൾ വെള്ളം കയറി ചത്തു. കോഴികളെ സംസ്കരിക്കാൻ മൃഗസംരക്ഷണ വകുപ്പ് ആവശ്യമായ ഇടപെടൽ നടത്തിയിട്ടില്ല. ഇത്തരം കാര്യങ്ങൾ പകർച്ചവ്യാധിക്ക് ഉൾപ്പെടെ കാരണമായേക്കാം. കേരളത്തിൽ ഒരു ഘട്ടത്തിൽ പോലും ഇത്തരം കടുകാര്യസ്ഥത ഉണ്ടായിരുന്നില്ല. ശ്രീകണ്ഠപുരത്ത് ഉൾപ്പെടെ കണ്ണൂർ ജില്ലയിലെ പ്രളയത്തിന്റെ കെടുതി അനുഭവിച്ചിട്ടുള്ള വ്യാപാരികൾക്ക് നഷ്ടം നൽകുന്നതിന് പാക്കേജ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.









0 comments