ജനകീയ സംരക്ഷണസമിതി രൂപീകരിച്ചു
സംസ്കൃത സർവകലാശാലയെ സംരക്ഷിക്കും

കാലടിയിൽ നടന്ന ജനകീയ സംരക്ഷണസമിതി രൂപീകരണം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
കാലടി
സംസ്കൃത സർവകലാശാലയെ ജനാധിപത്യരീതിയിൽ സംരക്ഷിക്കാൻ ജനകീയ സംരക്ഷണസമിതി രൂപീകരിച്ചു. ഡോ. ധർമരാജ് അടാട്ട് ചെയർമാനും കെ പി റജീഷ് കൺവീനറുമായി 101 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
കമ്മിറ്റി തുടർപ്രക്ഷോഭങ്ങൾ തീരുമാനിക്കും. സർവകലാശാലകളുടെ പരമാധികാരത്തെയും സ്വതന്ത്ര നടത്തിപ്പിനെയും ഇല്ലാതാക്കുന്ന ചാൻസലറുടെയും സംഘപരിവാറിന്റെയും നീക്കങ്ങൾക്കെതിരെ സംസ്ഥാനത്ത് ഉയരുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ജനകീയ സംരക്ഷണസമിതി രൂപീകരണം. മതനിരപേക്ഷ വിദ്യാഭ്യാസത്തിന്റെ മാതൃകയായ കാലടി സർവകലാശാലയിൽ അസാധാരണമായ സർക്കുലറുകളും ഭീഷണിസന്ദേശങ്ങളുമാണ് കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.
ക്യാമ്പസിൽ പ്രതിലോമശക്തികൾക്ക് കടന്നുകയറാൻ കളമൊരുക്കുന്നതിന്റെ ആദ്യപടിയായിരുന്നു ഈ വർഷത്തെ ശങ്കരജയന്തി ആഘോഷങ്ങൾ. വിദ്യാർഥികളെ അപഹാസ്യരായി ചിത്രീകരിക്കുകയാണ് സർവകലാശാല ഭരണനേതൃത്വം ചെയ്‌തത്. കലാകായിക പഠനരംഗങ്ങളിൽ പ്രൗഢസാന്നിധ്യമായ സർവകലാശാലയെ തകർക്കുന്ന നീക്കങ്ങളെ പ്രതിരോധിക്കുകയും ജനകീയ സംരക്ഷണസമിതിയുടെ ലക്ഷ്യമാണ്.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ, ജില്ലാ സെക്രട്ടറി എസ് സതീഷ് എന്നിവരാണ് രക്ഷാധികാരികൾ. ഒരുമാസത്തിനകം യോഗം ചേർന്ന് ജനകീയ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനമായി.
രൂപീകരണയോഗം സിപിഐ എം സംസ്ഥന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ഡോ. ധർമരാജ് അടാട്ട് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ്, സംസ്ഥാന കമ്മിറ്റി അംഗം എം അനിൽകുമാർ, കെ എസ് അരുൺകുമാർ, കെ കെ ഷിബു, കെ പി റജീഷ്, സാജു പോൾ, ഡോ. എം എസ് മുരളി, ആശിഷ് എം ആനന്ദ്, രവിത ഹരിദാസ്, എൻ സി ഉഷാകുമാരി എന്നിവർ സംസാരിച്ചു.











0 comments