ആവേശമായി കന്നുപൂട്ട് മഹോത്സവവും കാളയോട്ടവും
കാക്കൂരിൽ കാളകളുടെ വേഗപ്പോര്

കാക്കൂർ പെരിങ്ങാട്ടുപാടത്ത് നടന്ന കന്നുപൂട്ട്
കൂത്താട്ടുകുളം
പെരിങ്ങാട്ടുപാടത്തെ വയൽച്ചേറിൽ മരമടിയുടെ വേഗപ്പോരും വയൽനഗരിയിൽ കാളക്കൂറ്റൻമാരുടെ മത്സരയോട്ടവുമായി കാക്കൂർ കാളവയൽ കാർഷികമേള. വയലിനിരുപുറവും തിങ്ങിനിറഞ്ഞ കാണികളുടെ കണ്ണും മനസ്സുംനിറയെ ആവേശം സമ്മാനിച്ചാണ് കാളകളും കർഷകരും കന്നുപൂട്ടുമഹോത്സവത്തിൽ പങ്കാളികളായത്.
കാളക്കൂറ്റന്മാരുടെ ഉശിരും കർഷകരുടെ മെയ്‌ക്കരുത്തും പ്രകടമാകുന്ന കന്നുപൂട്ട് മത്സരങ്ങൾ ആവേശത്തോടെ ജനങ്ങൾ ഏറ്റെടുത്തു. കൊട്ടാരക്കര, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലെ സംഘമാണ് കാക്കൂരിലെ വയൽനഗരിയിൽ കന്നുപൂട്ട് മത്സരത്തിന് കാളകളുമായി എത്തിയത്. കയറിട്ടടി വിഭാഗത്തിൽ ഒന്ന്, മൂന്ന് സ്ഥാനങ്ങളും സ്പീഡിൽ ഒന്നും രണ്ടും സ്ഥാനങ്ങളും ആദിദേവ് പാലാഴിചിറങ്ങര നേടി. കയറിട്ടടിയിൽ ശ്രീനിധി ശ്രീനികേതം കുളക്കട രണ്ടാമതെത്തി. സ്പീഡിൽ എസ്ആർ ഗ്രൂപ്പ് പോരേടം മൂന്നാമതെത്തി. നടക്കാവ് റോഡിൽ നടന്ന കാളവണ്ടിയോട്ടം പുതുതലമുറയ്‌ക്ക് നവ്യാനുഭവമായി. നാടൻ സവാരി വിഭാഗങ്ങളിലായി ഇരുപതോളം ജോഡികൾ പങ്കെടുത്തു.
കന്നുകാലിപ്രദർശനത്തിൽ കിടാരിമത്സരത്തിൽ ജോയൽ ജോഷി പരിപ്പനാലും കിടാവ് മത്സരത്തിൽ കെ എ ജോർജ് കുന്നയ്ക്കൽ തിരുമാറാടിയും ജേതാവായി. ഋഷഭരാജനായി ബിനു പുറപ്പുഴയുടെ ഉരുവിനെ തെരഞ്ഞെടുത്തു. ജോഡിക്കാള മത്സരത്തിൽ ജിതിൻ പ്ലാച്ചേരിൽ കാക്കൂർ, കുട്ടിച്ചൻ പുറപ്പുഴ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. കന്നുപുട്ട് മത്സരങ്ങൾ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വർഗീസ് അധ്യക്ഷനായി.









0 comments