ഐഐഎം സ്വപ്‌നം ബാക്കിയാക്കി മടക്കം

ജാസ്‌ലിയയെ ഇടിച്ചുവീഴ്‌ത്തി നിർത്താതെപോയ കോട്ടയം അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റെ കാർ കസ്‌റ്റഡിയിലെടുത്ത് അങ്കമാലി എസ്എച്ച്‌ഒ എ രമേഷിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു
വർഗീസ് പുതുശേരി
Published on Mar 04, 2026, 02:43 AM | 1 min read
അങ്കമാലി
ബികോം പൂർത്തിയാക്കി ഐഐഎമ്മിൽ ഉപരിപഠനമെന്ന സ്വപ്‌നം ബാക്കിയാക്കിയാണ് ജാസ്‌ലിയയുടെ മടക്കം. അങ്കമാലി മോണിങ് സ്‌റ്റാർ കോളേജ് വിദ്യാര്‍ഥിയായ ജാസ്‌ലിയ പഠനത്തോടൊപ്പം കായികമേഖലയിലും സജീവമായിരുന്നു. യോഗ, വടംവലി, ഖോ–ഖോ എന്നിവയിൽ എംജി സർവകലാശാല കായികമേളയിൽ മെഡൽ ജേതാവാണ്. ഉപരിപഠനം ലക്ഷ്യമിട്ട് പഠനത്തോടൊപ്പം ഡോമിനോസിൽ പാർട്ട്‌ടൈം ജോലിയും ചെയ്ത് മുന്നേറുന്നതിനിടെയാണ് അപകടം. ശനിയാഴ്‌ച പതിവുപോലെ ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്ന ജാസ്‌ലിയയെ പിന്നിൽനിന്ന് വന്ന കാർ ഇടിച്ചിട്ട് നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തിൽ 50 മീറ്റർ ദൂരത്തേക്ക് തെറിച്ചുവീണു.
കോളേജിൽ കൊമേഴ്‌സ് വിഭാഗത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്നു. പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുന്ന ജാസ്‌ലിയയെ കണ്ണീരോടെ സ്മരിക്കുകയാണ് അധ്യാപകരും സഹപാഠികളും. നാഷണൽ സർവീസ് സ്കീമിൽ സജീവമായ ജാസ്‌ലിയ അവയവദാനത്തെക്കുറിച്ച് ബോധവതിയായിരുന്നു. അവയവദാനം ചെയ്യാനുള്ള സന്നദ്ധത അച്ഛൻ ജോൺസണിനോട് മുന്പേ സൂചിപ്പിച്ചിരുന്നു.
ജാസ്‌ലിയയെ ഇടിച്ച കാർ അതിരമ്പുഴ സ്വദേശി ജോർജ് തോമസിന്റേതാണെന്ന് അങ്കമാലി പൊലീസ് പറഞ്ഞു. വാഹനം കസ്‌റ്റഡിയിലെടുത്തു.










0 comments