ജനകീയാസൂത്രണത്തിന് ആവേശം വിതച്ച നേതാവ് ; ആദ്യമെത്തിയത് ജില്ലയിൽ

വാരപ്പെട്ടി പഞ്ചായത്തിൽ സന്നദ്ധപ്രവർത്തനത്തിലൂടെ നിർമിച്ച കണിയാംകുടിക്കടവ് പാലത്തിൽ വി എസ്
കൊച്ചി
ഇ എം എസിനുശേഷം ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ഉന്നതാധികാരസമിതി അധ്യക്ഷസ്ഥാനം ഏറ്റെടുത്ത വി എസ് അച്യുതാനന്ദന്റെ ആദ്യസന്ദർശനം എറണാകുളം ജില്ലയിലെ വാരപ്പെട്ടി പഞ്ചായത്ത് പ്രദേശത്തേക്കായിരുന്നു. ജനകീയാസൂത്രണത്തിന് സംസ്ഥാനത്താകെ വേഗവും ആവേശവും പകർന്ന സന്ദർശനപരിപാടിയിൽ ആദ്യത്തേത്. രാജ്യത്ത് മുൻമാതൃകകളില്ലാത്ത, പ്രാരംഭദശയിലായിരുന്ന ജനകീയാസൂത്രണപദ്ധതി വലിയ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്.
ആദ്യ ഒന്നരവർഷത്തോളം പദ്ധതിക്ക് ഉജ്വലനേതൃത്വം നൽകിയ ഇ എം എസിന്റെ വിയോഗമായിരുന്നു പ്രതിസന്ധികളിലൊന്ന്. ഉന്നതാധികാരസമിതിയുടെ തലപ്പത്ത് അടുത്തതാര് എന്ന ചോദ്യത്തിന് വി എസിലൂടെ ഉത്തരമായി. ബാലാരിഷ്‌ടതകളുടെ ഭാഗമായി ഒന്നാംവർഷ പദ്ധതികൾക്ക് ഡിപിസികളിൽനിന്നുള്ള അംഗീകാരം വൈകി. നിർവഹണത്തിലുണ്ടായ കാലതാമസം പരിഹരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സമയം നീട്ടിക്കൊടുത്തിരുന്നു. ഈ വേഗക്കുറവ് പരിഹരിക്കലാണ് പുതിയ അധ്യക്ഷനുമുന്നിലുള്ള ഒന്നാമത്തെ വെല്ലുവിളി. തദ്ദേശസ്ഥാപനങ്ങൾ നേരിട്ട് സന്ദർശിച്ച് പ്രോത്സാഹനം നൽകുക എന്ന പരിപാടിയോടെയായിരുന്നു വി എസിന്റെ ഇടപെടൽ. സംസ്ഥാനത്തെ ഇരുനൂറോളം തദ്ദേശസ്ഥാപനങ്ങളിലാണ് വി എസ് നേരിട്ടെത്തിയത്.
വാരപ്പെട്ടി പഞ്ചായത്തിലെ കണിയാംകുടിക്കടവ് പാലം വി എസ് സന്ദർശിച്ചത് പുതിയൊരു മാതൃകയുടെ തുടക്കമായി. പൊതുമരാമത്തുവകുപ്പ് 42 ലക്ഷം രൂപ എസ്റ്റിമേറ്റിട്ട പാലം ജനകീയ കമ്മിറ്റി 20 ലക്ഷം രൂപമാത്രം ചെലവിട്ട് പൂർത്തിയാക്കി. 7112 സന്നദ്ധപ്രവർത്തകർ, 275 ചാക്ക് സിമന്റും 3.5 ലക്ഷം രൂപയും സംഭാവന. ഇവയെല്ലാം കിഴിച്ചാൽ പഞ്ചായത്തിന്റെ പദ്ധതിപ്പണത്തിൽനിന്ന് ചെലവായത് ഒമ്പതുലക്ഷം രൂപ. വി എസിന്റെ സന്ദർശനത്തോടെ സന്നദ്ധപ്രവർത്തനത്തിലൂടെയും സംഭാവനകളിലൂടെയും പദ്ധതിക്ക് വിഭവസമാഹരണം നടത്തുന്നതിന് മാതൃകയായി വാരപ്പെട്ടിയിലെ പാലം കേരളം മുഴുവൻ പ്രസിദ്ധമായി.
തരിശുരഹിത പഞ്ചായത്ത് എന്ന ആശയം പ്രാവർത്തികമാക്കിയ ചോറ്റാനിക്കര പഞ്ചായത്തിലെ കൂട്ടുകൃഷിയിടവും വി എസിന്റെ സന്ദർശനത്തോടെ സംസ്ഥാനതലത്തിൽ ശ്രദ്ധനേടി. ചോറ്റാനിക്കരയിലെ കൂട്ടുകൃഷിയിടത്തിൽ നിൽക്കുമ്പോഴുണ്ടായ രസകരമായ സംഭവം ഒപ്പമുണ്ടായിരുന്ന ധനമന്ത്രി തോമസ് ഐസക് പിന്നീട് എഴുതിയിരുന്നു. ‘വിളഞ്ഞുനിൽക്കുന്ന നെല്ലിന്റെ ഏതാനും കതിരുകൾ കൈയിൽ മാടിയെടുത്ത് വി എസ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പേട്ടനോട് ചോദിച്ചു: “ഇതിൽ എത്ര നെൽമണികൾ ഉണ്ടാകും” ആർക്കും ഉത്തരം ഉണ്ടായില്ല. വി എസ് തന്നെ മറുപടി പറഞ്ഞു. കതിര് കൈയിലെടുത്താൽ എത്ര മണി നെല്ലുണ്ടാകുമെന്ന് വി എസിന് കൃത്യമായി പറയാനാകുമായിരുന്നു.











0 comments