ഉയരും എഐ ടൗൺഷിപ് ; ലാൻഡ് പൂളിങ് ധാരണപത്രമായി

കൊച്ചി
ഇൻഫോപാർക്ക് മൂന്നാംഘട്ടമടക്കമുള്ള വികസന പദ്ധതികൾക്കായി ലാൻഡ് പൂളിങ്ങിന് ധാരണപത്രം ഒപ്പിട്ടു. തിങ്കളാഴ്‌ച നിയമസഭാമന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ജിസിഡിഎയും ഇൻഫോപാർക്കുമായാണ് ധാരണപത്രം ഒപ്പുവച്ചത്. വ്യവസായ മന്ത്രി പി രാജീവ്, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ജിസിഡിഎ സെക്രട്ടറി എം വി ശാരി തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിന്റെ ആദ്യത്തെ എഐ സിറ്റിയായും "എഐ നേറ്റീവ് അർബൻ എക്കോസിസ്റ്റം’ ആയും വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയിൽ എല്ലാ മേഖലകളിലും എഐ സാന്നിധ്യം ഉറപ്പാക്കും. 300 ഏക്കർ വിസ്തൃതിയിൽ രണ്ടുകോടി ചതുരശ്രയടി ഐടി സ്പെയ്‌സോടെയുള്ള എഐ ടൗൺഷിപ്പാണ് നിലവിൽ വരുന്നത്. മൂന്നാംഘട്ടം യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ പ്രമുഖ ഐടി ഹബ്ബുകളിലൊന്നായി കൊച്ചി മാറും.
കിഴക്കമ്പലം വില്ലേജിൽ 300 ഏക്കറിലാണ് മൂന്നാംഘട്ട വികസനം ലക്ഷ്യമിടുന്നത്. അനുബന്ധ സൗകര്യങ്ങൾക്കുൾപ്പെടെ 1000 ഏക്കർഭൂമിയാണ് ജിസിഡിഎ പൂൾ ചെയ്യുന്നത്. ഭൂവുടമകളിൽനിന്ന് നേരിട്ട് അവരുടെ സമ്മതത്തോടെ സ്ഥലം വാങ്ങുന്നതാണ് ലാൻഡ് പൂളിങ്. ജിസിഡിഎ സംഘടിപ്പിച്ച ‘ബോധി 2022’ വികസന കോൺക്ലേവിലെ നിർദേശങ്ങൾകൂടി പരിഗണിച്ചാണ് കേരള ലാൻഡ് പൂളിങ് നിയമവും ചട്ടങ്ങളും സർക്കാർ പാസാക്കിയത്.
ആദ്യം ഭൂമി കണ്ടെത്തി വിജ്ഞാപനം പുറപ്പെടുവിക്കും. കൃത്യമായി അതിരുകൾ അടയാളപ്പെടുത്തിയ മാപ്പിന്റെ സഹായത്തോടെ പൂൾ ചെയ്യാനുദ്ദേശിക്കുന്ന ഏരിയ, സർവേ നമ്പറടക്കം പ്രസിദ്ധപ്പെടുത്തും. തുടർന്ന് ഭൂവുടമകളുടെ യോഗം വിളിച്ച് പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിക്കും. ആകെ ഭൂമിയുടെ 75 ശതമാനം പൂളിങ്ങിനായി ഭൂവുടമകൾ സമ്മതം നൽകിയാൽ പദ്ധതിയുമായി അതിവേഗം മുന്നോട്ടുപോകും. കരട് പദ്ധതിരേഖ തയ്യാറാക്കി പൊതുജനാഭിപ്രായംകൂടി സ്വീകരിച്ച് ആവശ്യമായ മാറ്റങ്ങൾവരുത്തി അന്തിമ പദ്ധതിരേഖ തയ്യാറാക്കും. പൂൾ ചെയ്തയിടത്ത് വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയശേഷം നിശ്ചിത ശതമാനം ഭൂമി തിരികെ ഭൂവുടമകൾക്ക് നൽകും.
ഇന്റഗ്രേറ്റഡ് ഐടി ടൗൺഷിപ് മാതൃകയിൽ ഒരുക്കുന്ന ഇൻഫോപാർക്ക് മൂന്നാംഘട്ടത്തിൽ 25,000 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. പൂർണസജ്ജമായാൽ രണ്ടുലക്ഷംപേർക്ക് നേരിട്ടും നാലുലക്ഷംപേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.









0 comments