കെട്ടിട ഉടമയുടെ സഹായത്തോടെ റവന്യു അധികൃതരാണ് പൊളിക്കാനെത്തിയത്
ഹോട്ടൽ, പൊളിച്ചുനീക്കാൻ ശ്രമം; നടത്തിപ്പുകാരൻ പ്രതിഷേധിച്ചു

ഇരുമ്പനം
വാടകയ്‌ക്കെടുത്ത് നടത്തിയിരുന്ന ഹോട്ടൽ, കെട്ടിട ഉടമയുടെ സഹായത്തോടെ റവന്യു അധികൃതർ പൊളിച്ചുനീക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് നടത്തിപ്പുകാരൻ ഹോട്ടലിനുമുന്നിൽ കിടന്ന് പ്രതിഷേധിച്ചു.
ഇരുമ്പനം സീപോർട്ട്–എയർപോർട്ട് റോഡിൽ പോസ്റ്റ് ഓഫീസ് ജങ്‌ഷന് സമീപത്തെ അരമന ഹോട്ടൽ നടത്തിപ്പുകാരനാണ് നഗരസഭാ അധികൃതർ ഹോട്ടൽ താഴിട്ട് പൂട്ടുകയും
കെട്ടിടം പൊളിച്ചുനീക്കാൻ ശ്രമിക്കുകയും ചെയ്തതിനെതിരെ പ്രതിഷേധിച്ചത്. ഭൂമി വാടകയ്‌ക്കെടുത്ത് അതിൽ 80 ലക്ഷത്തോളം രൂപ മുടക്കി കെട്ടിടവും മറ്റു സാമഗ്രികളും സജ്ജീകരിച്ചാണ് വരാപ്പുഴ സ്വദേശിയും ഭാര്യയും ചേർന്ന് ഒന്നരവർഷംമുമ്പ് ഹോട്ടൽ ആരംഭിച്ചത്. ഒരു വർഷത്തേക്കാണ് കരാർ എഴുതിയത്. എന്നാൽ, ദീർഘകാലത്തേക്ക് പുതുക്കിനൽകാമെന്ന ഉറപ്പിലാണ് ഇത്രയും തുക ഇവർ ലോണെടുത്തും മറ്റും മുടക്കിയതെന്ന് പറയുന്നു. എന്നാൽ, കരാർ പുതുക്കിനൽകാൻ ഭൂവുടമ തയ്യാറായില്ല. കുറച്ചുകാലംകൂടി നടത്താൻ അനുവദിക്കണമെന്ന ആവശ്യവും ഉടമ അംഗീകരിക്കാൻ തയ്യാറായില്ലെന്ന് പറയുന്നു.
ഇതിനിടയിലാണ് കെട്ടിടത്തിന് നികുതി അടച്ചില്ല എന്ന് നഗരസഭ നോട്ടീസ് നൽകിയത്. തിരുവാങ്കുളം സോണൽ ഓഫീസിലെ മുനിസിപ്പൽ റവന്യു ഇൻസ്പെക്ടർ ബുധൻ രാവിലെ ഹോട്ടൽ ഉടമയ്ക്ക് നോട്ടീസ് നൽകി അടപ്പിച്ചു. ഭക്ഷണം പാചകം ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ അടയ്ക്കരുതെന്നും ആവശ്യപ്പെട്ടിട്ടും റവന്യു ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ താഴിട്ട് പൂട്ടിയതായി പറയുന്നു. കെട്ടിട ഉടമയ്ക്കുവേണ്ടി റവന്യു ഇൻസ്പെക്ടർ ഹോട്ടൽ പൂട്ടാൻ ശ്രമിക്കുകയായിരുന്നു എന്ന് ആരോപണമുണ്ട്. രാവിലെ റോഡിൽ കിടന്ന് പ്രതിഷേധിച്ച ഹോട്ടലുടമയുമായി ഹിൽപാലസ് പൊലീസ് എസ്എച്ച്ഒയും പ്രദേശത്തെ നഗരസഭാ കൗൺസിലർമാരും ചർച്ച നടത്തിയശേഷമാണ് സമരം അവസാനിപ്പിച്ചത്.
അതേസമയം, ഹോട്ടൽ പൂട്ടിയ റവന്യു ഇൻസ്പെക്ടർ ജയപ്രസാദിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി നഗരസഭാ ചെയർമാൻ അറിയിച്ചു.









0 comments