ഹെറോയിൻ വിൽപ്പനസംഘത്തിലെ പ്രധാന കണ്ണി പിടിയിൽ

ഷെഫീഖുൾ ഇസ്ലാം
കൊച്ചി
കേരളത്തിൽ ഹെറോയിൻ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി അസം സ്വദേശി ഷെഫീഖുൾ ഇസ്ലാമിനെ (38) പ്രത്യേക അന്വേഷകസംഘം പിടികൂടി. അങ്കമാലിയിൽ ലക്ഷങ്ങൾ വിലവരുന്ന 609 ഗ്രാം ഹെറോയിനുമായി മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർ അന്വേഷണത്തിലാണ് ഇയാൾ വലയിലായത്.
മയക്കുമരുന്ന് കച്ചവടക്കാര്‍ക്കിടയിൽ ദാദ എന്ന പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. പല പ്ലൈവുഡ് കമ്പനികളിലും ജോലി ചെയ്തു. പിന്നീട് ആക്രിക്കച്ചവടം മറയാക്കി മയക്കുമരുന്ന് വ്യാപാരത്തിലേക്ക് മാറി. ഇയാൾ അസമിലേക്കും കൊച്ചിയിലേക്കും വിമാനത്തിലാണ് സഞ്ചരിച്ചിരുന്നത്. അസമിൽനിന്ന് 30,000 രൂപയ്ക്ക് എത്തിക്കുന്ന ഒരു ബോക്സ് ഹെറോയിൻ ഇവിടെ 80,000 മുതൽ ഒരു ലക്ഷം രൂപവരെ വിലയ്‌ക്കാണ് വിറ്റിരുന്നത്. ചെറിയ ബോട്ടിലിന് 1000 രൂപ നിരക്കിലും വിൽപ്പന നടത്തിയിരുന്നു.
പെരുമ്പാവൂരായിരുന്നു ഇയാളുടെ പ്രധാന മേഖലയെങ്കിലും വിവിധ ഇടങ്ങളിൽ വീടുകൾ വാടകയ്ക്ക് എടുത്തിരുന്നു. പോഞ്ഞാശേരിയിൽ ഇയാൾ വാടകയ്ക്ക് എടുത്ത വീട്ടിൽനിന്ന് രണ്ട് ചാക്കുകളിലായി മയക്കുമരുന്ന് നിറയ്ക്കാൻ ഉപയോഗിക്കുന്ന നൂറുകണക്കിന് ബോട്ടിലുകൾ കണ്ടെത്തി. ഇയാളുടെ അക്കൗണ്ടുകളിലൂടെ ലക്ഷങ്ങളുടെ ഇടപാടാണ് നടന്നതെന്നും പൊലീസ് പറഞ്ഞു
അസമിൽനിന്ന് കാറിൽ മയക്കുമരുന്ന് കടത്തുന്ന ഇയാളുടെ മൂന്നംഗസംഘമാണ് നേരത്തേ പിടിയിലായത്. പെരുമ്പാവൂർ എഎസ്‌പി ഹാർദിക് മീണ, ആലുവ ഡിവൈഎസ്‌പി എൻ ബാബുക്കുട്ടൻ, നെടുമ്പാശേരി ഇൻസ്പെക്ടർ ബി കെ അരുൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.











0 comments