പാറയിടുക്കിൽ കുടുങ്ങിയ ആടിനെ രക്ഷിച്ചു

മണീട് പാറയിടുക്കിൽ കുടുങ്ങിയ ആട്ടിൻകുട്ടിയെ അഗ്നിരക്ഷാസേന ക്രെയിൻ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്നു
പിറവം
മണീട് 30 അടിയോളം താഴെയുള്ള പാറയിടുക്കിൽ കുടുങ്ങിയ ആട്ടിൻകുട്ടിയെ അഗ്നി രക്ഷാസേന ക്രെയിൻ ഉപയോഗിച്ച് രക്ഷപ്പെടുത്തി. രണ്ടുദിവസംമുമ്പ് തെരുവുനായ്ക്കളുടെ ആക്രമണത്തിനിടയിലാണ് ആട്ടിൻകുട്ടി പാറമടയുടെ ഇടുക്കിൽ കുടുങ്ങിയത്. മുരുക്കിടാമറ്റത്തിൽ കുമാരന്റെ ആടാണ് അപകടത്തിൽപ്പെട്ടത്.
മണീട് ആനമുന്തിക്കടുത്ത് വില്ലേജ് ഓഫീസിന് പിന്നിലാണ് സംഭവം. ചൊവ്വാഴ്‌ച അഗ്നി രക്ഷാസേന എത്തിയെങ്കിലും പാറയിടുക്കിൽ ഇറങ്ങാനായില്ല.
ബുധനാഴ്ച ക്രെയിൻ എത്തിച്ച് രക്ഷാപ്രവർത്തനം തുടരുകയായിരുന്നു. പിറവം, ഗാന്ധിനഗർ, പട്ടിമറ്റം നിലയങ്ങളിൽനിന്നുള്ള സേനാംഗങ്ങളും സ്ഥലത്തെത്തി. പാറമടയുടെ മുകൾഭാഗത്ത് കൂറ്റൻ കരിങ്കല്ലുകൾ കൂട്ടിയിട്ടിരുന്നു. കൂടാതെ മുകൾഭാഗം ഏതുനിമിഷവും ഇടിഞ്ഞുവീഴാമെന്ന സ്ഥിതിയിലായിരുന്നു. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ കരിങ്കല്ലുകൾ മാറ്റിയശേഷം ക്രയിനിൽ വല ഘടിപ്പിച്ച് ഗാന്ധിനഗർ നിലയത്തിലെ സേനാംഗങ്ങളായ രാംരാജ്, കെവിൻ ആന്റണി എന്നിവർ ചേർന്ന് ആടിനെ രക്ഷപ്പെടുത്തി.









0 comments