റൂഫസ് മറക്കില്ല,തീപാറിയ 1950

ഫുട്ബോൾ കോച്ച് റൂഫസ് ഡിസൂസ
കൊച്ചി
1950 ജൂലൈ 16, റിയോ ഡി ജനീറോയിലെ മാരക്കാന സ്‌റ്റേഡിയത്തിലെ മത്സരം ബ്രസീൽ ജനത ഒരിക്കലും മറക്കില്ല. സ്വന്തം കാണികൾക്കുമുന്നിൽ ലോകകപ്പ് ഫുട്‌ബോൾ കിരീടം തേടിയിറങ്ങിയ ബ്രസീൽ ടീം ഉറുഗ്വെയോട് ഫൈനലില്‍ തോറ്റ ദിവസം. ഫുട്ബോളിനെക്കുറിച്ച് ചോദിക്കുമ്പോള്‍ കൊച്ചിയുടെ സ്വന്തം പരിശീലകന്‍ റൂഫസ് ഡിസൂസക്കും ആ ദിനമാണ് ഓര്‍മവരിക. 90 പിന്നിട്ടിട്ടും ഫോര്‍ട്ട് കൊച്ചിയിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഫുട്ബോള്‍ തല്‍പ്പരരുടെ പ്രിയ ഗുരുവും മുന്‍ കളിക്കാരനുമായ റൂഫസിന് ബ്രസീല്‍ ടീമിനോടായിരുന്നു അന്ന് പ്രിയം.
ലൈവ് കളി കാണാന്‍ സംവിധാനമില്ലാതിരുന്ന കാലമായിരുന്നതിനാൽ വിസിആറിലാണ് പിന്നീട് റൂഫസ് ബ്രസീല്‍–ഉറുഗ്വെ മത്സരം കണ്ടത്. മത്സരത്തിലെ ഓരോ നിമിഷവും ഇന്നും മനപ്പാഠം. പെലെ, ആൽഫ്രെഡോ ഡി സ്റ്റെഫാനോ, മാറഡോണ, മിഷേൽ പ്ലാറ്റിനി, യൊഹാന്‍ ക്രൈഫ്, റൊണാള്‍ഡീഞ്ഞോ എന്നിവരാണ് ഇഷ്ടതാരങ്ങള്‍. ഇവര്‍ക്ക് പകരക്കാര്‍ ഇപ്പോഴില്ലെന്നാണ് റൂഫസിന്റെ പക്ഷം. അതിനാല്‍ത്തന്നെ അന്നുണ്ടായിരുന്ന ലോകകപ്പ് ആവേശം ഇന്നില്ലെന്നും അദ്ദേഹം പറയുന്നു. സ്കൂള്‍മുതല്‍ ദേശീയതലംവരെ വിവിധ ടീമുകള്‍ക്കായി ഹോക്കിയും ഫുട്ബോളും റൂഫസ് കളിച്ചിട്ടുണ്ട്. ഹോക്കിയില്‍ കേരളത്തിന്റെ നായകനായി. എസ്ബിഐ ടീമിനായി ഹോക്കിയും ഫുട്ബോളും കളിച്ചു എന്ന അപൂര്‍വതയും റൂഫസിനുണ്ട്.










0 comments