കടലറിവും രുചിയൂറും വിഭവങ്ങളുമായി ലക്ഷദ്വീപ് മത്സ്യമേള

കൊച്ചി
കടലറിവുകളും ലക്ഷദ്വീപിന്റെ പൈതൃകവും സമന്വയിപ്പിച്ച് മൂന്നുദിവസത്തെ മത്സ്യമേളയ്‌ക്ക് കവരത്തിയിൽ തുടക്കം. പരമ്പരാഗതരീതിയിൽ തയ്യാറാക്കുന്ന രുചിയൂറും കടൽവിഭവങ്ങൾ, നാടൻ ഉൽപ്പന്നങ്ങൾ, കടൽപ്പായലിൽനിന്നുള്ള മൂല്യവർധിത ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യാപ്രദർശനം, സാംസ്‌കാരികോത്സവം തുടങ്ങിയവയാണ് മേളയിലുള്ളത്.
സിഎംഎഫ്ആർഐക്ക് കീഴിലെ ലക്ഷദ്വീപ് കൃഷി വിജ്ഞാനകേന്ദ്രം സംഘടിപ്പിക്കുന്ന മേള ശ്രദ്ധേയമായി. ലക്ഷദ്വീപിലെ വിവിധ ദ്വീപുകൾ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മേളയിലെ സന്ദർശകർ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ ഡോ. എസ് ബി ദീപക് കുമാർ മേള ഉദ്ഘാടനം ചെയ്തു. നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഡോ. ബി കെ ബെഹറ അധ്യക്ഷയായി.
കടൽപ്പായൽ പായസം, മീൻ ചക്കര, നീരാളി ഫ്രൈ, ട്യൂണ (ചൂര) കൊണ്ടുള്ള വിവിധ വിഭവങ്ങൾ, പലതരം നാടൻ പലഹാരങ്ങൾ തുടങ്ങിയവ മേളയിൽ ലഭ്യമാണ്. ലക്ഷദ്വീപിന്റെ തനതായ കലാരൂപങ്ങളും സംഗീതപരിപാടികളുമുണ്ട്. ശാസ്ത്രജ്ഞരും കർഷകരും തമ്മിലുള്ള ആശയവിനിമയം, സെമിനാർ എന്നിവയും മേളയുടെ ഭാഗമാണ്. കലക്ടർ ഡോ. ഗിരി ശങ്കർ, ഫിഷറീസ് സെക്രട്ടറി രാജ് തിലക്, ഫിഷറീസ് ഡയറക്ടർ കെ ബുസർ ജംഹർ, സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, സിഐഎഫ്ടി ഡയറക്ടർ ഡോ. ജോർജ് നൈനാൻ, ഡോ. വി വെങ്കടസുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.











0 comments