ഉയരും മേൽപ്പാലങ്ങൾ ; യാത്ര ചെയ്യാം കുരുക്കില്ലാതെ

കൊച്ചി
കുരുക്കിൽപ്പെടാതെ നഗരത്തിലൂടെ സുഗമയാത്ര ഉറപ്പാക്കാൻ മേൽപ്പാലങ്ങൾ ഉയരുന്നു. ദേശീയപാത 66 ഭാഗമായി ഇടപ്പള്ളി ജങ്‌ഷനിലും ഒബ്‌റോൺ മാളിന് മുന്നിലും നിർമിക്കുന്ന മേൽപ്പാലങ്ങൾ നിലവിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഇതിനുപുറമെ ഇടപ്പള്ളിമുതൽ അരൂർവരെ ഉയരപ്പാതകൂടി വരുന്നതോടെ കൊച്ചിയുടെ ഗതാഗത പ്രൗഢി ഇനിയും ഉയരും.
ഒബ്‌റോൺ മാളിനുമുന്നിൽ 50 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലുമാണ് മേൽപ്പാലം ഒരുങ്ങുന്നത്. ഇതിന്റെ പൈലിങ് ആരംഭിച്ചു. ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
ഇതിനുപുറമെ ഇടപ്പള്ളി ലുലു ഹെഡ്‌ക്വാർട്ടേഴ്‌സിനുമുന്നിൽ നിർമിക്കുന്ന മേൽപ്പാലവും സുഗമയാത്രയ്‌ക്ക് സഹായകരമാകും. ഇവിടെ നിർമാണം അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. ദേശീയപാത 66ന്റെ ഭാഗമായി ചേരാനല്ലൂരിലും പെരുമ്പടന്നയിലും ഉൾപ്പെടെ വലിയ മേൽപ്പാലങ്ങളുണ്ട്. നിലവിലെ കാലാവസ്ഥ ദേശീയപാത നിർമാണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മഴകാരണം പ്രവൃത്തി മന്ദഗതിയിലാണ്. കാലാവസ്ഥ അനുകൂലമാകുന്നതോടെ നിർമാണത്തിന് വേഗം കൂട്ടുമെന്ന് കരാറുകാർ വ്യക്തമാക്കി. 45 മീറ്ററിൽ ആറ് വരികളായാണ് ദേശീയ പാത. ഇതിനകം പ്രവൃത്തി പൂർത്തീകരിച്ച ചിലഭാഗങ്ങൾ ഗതാഗതത്തിന് തുറന്നുനൽകിയിട്ടുണ്ട്.










0 comments