പൂവല്ല, പൂക്കാലമൊരുക്കി ദമ്പതികൾ

ആലുവ
കീഴ്മാട് കുട്ടമശേരിക്കാർക്ക് ഓണപ്പൂക്കളം ഒരുക്കാൻ പൂന്തോട്ടം ഒരുക്കി യുവ കർഷകദമ്പതികൾ. കുട്ടമശേരി അമ്പലപ്പറമ്പ് കണ്ണ്യാമ്പിള്ളി ശ്രീജേഷും ഭാര്യ ശ്രുതിയുമാണ് പതിയാട്ട് കവലയ്‌ക്കുസമീപം പാട്ടത്തിനെടുത്ത 50 സെന്റിൽ ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ബന്തിപ്പൂക്കളും ചുവപ്പ്, വയലറ്റ് വാടാർമല്ലിയും കൃഷി ചെയ്തത്. "നമ്മുടെ ഓണത്തിന് നമ്മുടെ പൂക്കൾ' എന്ന ക്യാമ്പയിന്റെ ഭാഗമായി കീഴ്മാട് ഫ്ലവേഴ്സ് കുടുംബശ്രീയുടെ സഹകരണത്തോടെയായിരുന്നു കൃഷി.
പ്രവാസജീവിതം അവസാനിപ്പിച്ചാണ് ശ്രീജേഷ് കൃഷി തുടങ്ങിയത്. കുടുംബശ്രീ പ്രവർത്തകയായ ഭാര്യ ശ്രുതിയും ഒപ്പം കൂടിയതോടെ കൃഷിയിൽ നൂറുമേനി വിളവായി. നെല്ല്, വാഴ, കപ്പ, മണിച്ചോളം തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. ശ്രീജേഷിന്റെ അച്ഛൻ മോഹനൻ, അമ്മ കനക, മക്കൾ അഷിഖ, അശ്വിൻ, കീഴ്മാട് കൃഷിഭവനിലെ ഓഫീസർമാർ ഉൾപ്പെടെ ഇവരെ സഹായിക്കാൻ രംഗത്തുണ്ട്. കൃഷിയുടെ ആദ്യ വിളവെടുപ്പ് ചൊവ്വ രാവിലെ 10ന് കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ഉദ്ഘാടനംചെയ്യും. ശ്രീജേഷും ശ്രുതിയും കൃഷിചെയ്ത് വിളയിച്ച കുത്തരി, ഉണക്കലരി, അവിൽ എന്നിവയുടെ വിപണനോദ്ഘാടനവും നടക്കും. പൂക്കൾ പൂന്തോട്ടത്തിൽതന്നെ വിൽപ്പന നടത്തും.











0 comments