പുളിഞ്ചോട്ടിലെ തീപിടിത്തം
മുക്കാൽക്കോടിയുടെ നാശനഷ്ടം

ദേശീയപാത ആലുവ പുളിഞ്ചോടിനുസമീപം ആക്രിസാധനങ്ങൾ സൂക്ഷിച്ചിരുന്നിടത്തുണ്ടായ തീപിടിത്തം
ആലുവ
ദേശീയപാതയിൽ ആലുവ പുളിഞ്ചോടിനുസമീപം ഒരു ഏക്കറിലെ ആക്രിസാധനങ്ങൾ സൂക്ഷിച്ചിരുന്നിടത്ത് ഉണ്ടായ തീപിടിത്തത്തിൽ മുക്കാൽക്കോടി രൂപയുടെ നാശനഷ്ടം. ഉടമകൾ ബുധനാഴ്ചയാണ് നഷ്ടം സംഭവിച്ചവയുടെ ഏകദേശ കണക്കുകൾ പരിശോധിച്ചത്. ചൊവ്വ വൈകിട്ട് 5.10നാണ് തീപിടിത്തമുണ്ടായത്. ബുധൻ പുലർച്ചയോടെയാണ് തീ പൂർണമായും അണച്ചത്.
അഗ്നി രക്ഷാസേനയുടെ ആലുവ, ഏലൂർ, പെരുമ്പാവൂർ, തൃക്കാക്കര, പറവൂർ, അങ്കമാലി എന്നീ ആറ് യൂണിറ്റുകൾ മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീയണച്ചത്. ഡിവൈഎഫ്ഐ പ്രവർത്തകരടക്കം രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. സമീപത്തെ ദേശാഭിവർധിനി സഹകരണബാങ്കിലേക്കും സ്വകാര്യ കാർ ഷോറൂമിലേക്കും തീപടരാതിരുന്നത് ആശ്വാസമായി. തോപ്പുംപടി സ്വദേശി ഷാജിയുടെ ഉടമസ്ഥതയിലുള്ള സിത്താര ട്രേഡേഴ്സിന്റെതാണ് ആക്രിസാധനങ്ങൾ.
വല്ലാർപാടം കണ്ടെയ്നർ ടെർമിനലുമായി ബന്ധപ്പെട്ട ദുബായ് പോർട്ടിന്റെ ക്രെയിനും കണ്ടെയ്നറും ഉൾപ്പെടെ വലിയ ചരക്കുവാഹനങ്ങളുടെ ഉപയോഗശൂന്യമായ ടയറുകളും ചെന്പുകേബിളുകളും ഡിസ്കും ലീഫും മറ്റുമാണ് കൂടുതലായി ഉണ്ടായിരുന്നത്.
നഷ്ടത്തിന്റെ യഥാർഥകണക്ക് ലഭ്യമായിട്ടില്ലെങ്കിലും ലക്ഷങ്ങളുടെ നഷ്ടമുണ്ടാകുമെന്നാണ് കരുതുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സമീപത്തെ ഏതെങ്കിലും പറമ്പിലെ ചപ്പുചവറുകളിൽനിന്ന് തീ പടർന്നതാകാമെന്നാണ് നിഗമനം.










0 comments