ഞാറ്റുവേല ചതിക്കുമോ?
പാടത്ത് പൊന്നുവിളഞ്ഞിരുന്ന കഥ ഓർമകളുമായി ദേവു

കർഷക തൊഴിലാളി നരിമറ്റത്തിൽ ദേവു

സ്വന്തം ലേഖകൻ
Published on Jun 26, 2026, 12:52 AM | 1 min read
പെരുമ്പാവൂർ
ഞാറ്റുവേലയിൽ വെയിൽ മണ്ണിനെ പൊള്ളിക്കുമ്പോൾ കാലാവസ്ഥാ മാറ്റങ്ങളെ ആശങ്കകളോടെ കാണുകയാണ് കൂവപ്പടി പഞ്ചായത്തിലെ 21–-ാംവാർഡ് മദ്രാസ് കവല ഉന്നതിയിൽ താമസിക്കുന്ന നരിമറ്റത്തിൽ ദേവു (77). ഏഴാംവയസ്സിൽ പാടത്തിറങ്ങി നിലമൊരുക്കിയും ഞാറു നട്ടും കൊയ്തും മെതിച്ചും കൃഷിയെ സ്നേഹിച്ച ദേവു ഇൗ കാലത്ത് മഴ ചതിക്കുമോ എന്ന ഭയത്തിലാണ്. പ്രായം കടന്നുപോയെങ്കിലും പാടത്തെ കൃഷിക്കാണ് താൽപ്പര്യം. കൃഷി കുറഞ്ഞ് തരിശായ പാടശേഖരങ്ങൾ കാണുമ്പോൾ ദേവുവിന് സങ്കടമാണ്. കൃഷിയാണ് ദേവുവിന്റെ എല്ലാക്കാലത്തെയും ഇഷ്‌ടം.
കാലാവസ്ഥ മാറിമറിയുമ്പോൾ കൃഷിനശിക്കും. പഴയ കാലങ്ങളിൽ ഞാറ്റുവേലക്കാലമായാൽ മുറ്റത്തിറങ്ങാൻപറ്റാത്ത മഴയാണ്. തിരുവാതിര ഞാറ്റുവേലയുടെ 14 ദിവസവും നല്ലതുപോലെ മഴ ലഭിച്ചാൽ ആ വർഷത്തെ കൃഷി മുഴുവൻ ഉഷാറാകും എന്ന വിശ്വാസമാണ് ദേവുവിന്റെ കൃഷി അനുഭവങ്ങളിൽ ഉള്ളത്. കഴിഞ്ഞ തിങ്കളാഴ്ച തിരുവാതിര ഞാറ്റുവേല ആരംഭിച്ചെങ്കിലും ഇൗ വർഷം മഴ കുറവാണെന്നതാണ് ദേവുവിന്റെ സങ്കടം.
ഞാറു നടലിൽ ഒരുകാലത്ത് നാട്ടിലെ ‘വേഗമേറിയ താര'മായിരുന്ന ദേവുവിന് കൃഷി അന്യമായി തുടങ്ങി. വീട്ടുപരിസരങ്ങളിൽ പാടശേഖരങ്ങളുടെ വിസ്തൃതി കുറഞ്ഞ് കൃഷിപ്പണി ഇല്ലാതായതോടെ മറ്റു കൂലിപ്പണികൾക്കും തൊഴിലുറപ്പു ജോലികൾക്കും പോകും. പശുവളർത്തലുള്ള വീടുകളിലേയ്ക്ക് പാടത്തുനിന്ന് പുല്ലറുത്ത് കൊണ്ടുപോയി കൊടുത്താണ് നിത്യവൃത്തിക്കുള്ള പണം കണ്ടെത്തുന്നത്.










0 comments