ലഹരിക്കച്ചവടത്തിന് ‘വാടക’ അക്കൗണ്ടുകൾ


ശ്രീരാജ് ഓണക്കൂർ
Published on Jul 08, 2026, 01:00 AM | 1 min read
കൊച്ചി
ലഹരിമരുന്ന് വിൽക്കാൻ ‘വാടക’ ബാങ്ക് അക്കൗണ്ടുകൾ (മ്യൂൾ അക്കൗണ്ടുകൾ) ഉപയോഗിച്ച് ചെറുകിട മയക്കുമരുന്ന് കച്ചവടക്കാർ. സൈബർ ക്രിമിനലുകളുടെയും വൻകിട മയക്കുമരുന്ന് മാഫിയയുടെയും അതേമാതൃകയിലാണ് ഇവർ നീങ്ങുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് നാർകോട്ടിക് സെൽ കണ്ടെത്തി. കുറ്റകൃത്യങ്ങളിലൂടെ ലഭിക്കുന്ന പണം ഒളിപ്പിക്കാനും സാമ്പത്തികസ്രോതസ്സ് കണ്ടെത്താതിരിക്കാനുമായി മറ്റുള്ളവരുടെ പേരിൽ നിയമവിരുദ്ധമായി ഉപയോഗിക്കുന്നതാണ് മ്യൂൾ അക്കൗണ്ടുകൾ. നഗരത്തിൽ ഇത്തരത്തിൽ മൂന്ന് കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
മയക്കുമരുന്ന് കേസുകളിൽ സാമ്പത്തികസ്രോതസ്സ് പൊലീസ് അന്വേഷിക്കുന്നതിനാലാണ് ഈ പുതിയ തന്ത്രം. ഓരോ പണമിടപാടിനും വാടക അക്കൗണ്ട് ഉടമയ്‌ക്ക് 10 മുതൽ 20 ശതമാനംവരെ കമീഷൻ നൽകും. വീട് വാടകയ്‌ക്കെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തിയതിന് രണ്ടുപേരെ ചേരാനല്ലൂർ പൊലീസും കൊച്ചി സിറ്റി ഡാൻസാഫും ചേർന്ന് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവർ ഇത്തരത്തിലായിരുന്നു സാന്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്. അറസ്‌റ്റിലായ വടക്കേക്കര സ്വദേശി അഭിജിത് പണം വാങ്ങിയത് സുഹൃത്തിന്റെ ബാങ്ക് അക്കൗണ്ടിലാണ്. കൂടുതലും പെയ്‌മെന്റ് ആപ്പുകൾ വഴിയാണ് വാടക അക്കൗണ്ടിലേയ്‌ക്ക് പണം വാങ്ങുന്നത്. കേസിൽനിന്ന് രക്ഷപ്പെടാനുള്ള കുറുക്കുവഴിയായും ഇത് ഉപയോഗിക്കുന്നു.











0 comments