കടവന്ത്രയിൽ കുടിയൊഴിപ്പിച്ച വീട് ഇടിച്ചുനിരത്തി

കടവന്ത്രയിൽ ബിന്ദു ഷാജിയും കുടുംബവും താമസിച്ചിരുന്ന വീട് ഇടിച്ചുനിരത്തിയപ്പോൾ
കൊച്ചി
കടവന്ത്രയിൽ കുടിയൊഴിപ്പിച്ച വീട് സ്ഥലമുടമ പൊലീസിന്റെ സഹായത്തോടെ ഇടിച്ചുനിരത്തി. പൊന്നേത്ത് റോഡിൽ ആറുകണ്ടത്തിൽ ബിന്ദു ഷാജിയും കുടുംബവും താമസിച്ചിരുന്ന വീടാണ് ശനിയാഴ്ച വൈകിട്ട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്.
വെള്ളിയാഴ്‌ച ഒഴിപ്പിക്കൽനടപടിയിൽ പ്രതിഷേധിച്ച സിപിഐ എം കടവന്ത്ര ലോക്കൽ സെക്രട്ടിറി കെ പി പ്രതീഷ്‌കുമാറിനെയും കെഎസ്‌കെടിയു പ്രവർത്തകരെയും വീട്ടുടമയോടൊപ്പം അറസ്റ്റ് ചെയ്തുനീക്കിയാണ് പൊലീസ് കുടിയൊഴുപ്പിച്ചത്. അറസ്റ്റ് ചെയ്ത എല്ലാവരെയും ശനിയാഴ്ച രാത്രി ഒന്പതിന് ആൾജാമ്യത്തിൽ വിട്ടയച്ചു. ബിന്ദു ഷാജിയും കുടുംബവും സമീപത്തെ കെഎസ്‌കെടിയു പ്രവർത്തകന്റെ വീട്ടിൽ അഭയം തേടി.
അടച്ചിട്ടിരുന്ന ബിന്ദു ഷാജിയുടെ വീട് യാതൊരു പ്രകോപനവുമില്ലാതെ കമ്പിപ്പാര ഉപയോഗിച്ച് തല്ലിപ്പൊളിച്ച് അകത്തുകയറിയ പൊലീസിന്റെ നടപടിയിൽ കെഎസ്‌കെടിയു എറണാകുളം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. കുടിയൊഴിപ്പിക്കാനായി മുമ്പ് എത്തിയ ഉദ്യോഗസ്ഥർ സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചിരുന്നതെന്നും ഭരണം മാറിയതോടെ യുഡിഎഫ് സർക്കാർ പൊലീസിനെ കയറൂരിവിട്ടിരിക്കുകയാണെന്നും കെഎസ്‌കെടിയു വ്യക്തമാക്കി. വ്യാജരേഖ ചമച്ച് സർക്കാർഭൂമി കൈവശപ്പെടുത്തിയ രവീന്ദ്രനെതിരെയുള്ള നിയമപോരാട്ടം തുടരുമെന്നും കെഎസ്‌കെടിയു ഏരിയ പ്രസിഡന്റ് ടി കെ വിജയൻ, സെക്രട്ടറി സി ടി വർഗീസ് എന്നിവർ പറഞ്ഞു.










0 comments