Live News അവഗണനയുടെ 100 ദിനങ്ങൾ, വിഴിഞ്ഞം തുറമുഖത്തിന്‍റെ തുടർവികസനം നിലച്ചു

സ്വന്തം ലേഖകൻ
Published on Aug 31, 2026, 02:24 AM | 1 min read
തിരുവനന്തപുരം
: രാജ്യത്തിന്റെ അഭിമാനപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ അനുബന്ധവികസനം അട്ടിമറിച്ച് യുഡിഎഫ് സർക്കാർ. നൂറ് ദിന കർമപദ്ധതിയിലും തുറമുഖ വകുപ്പിനായി പ്രഖ്യാപനം മാത്രമേയുള്ളൂ. തുടർ വികസനത്തിന് ഭൂമിയേറ്റെടുക്കാൻ നടപടിയില്ല. ഇതോടെഎൽഡിഎഫ് സർക്കാർ തുടങ്ങിവച്ച, സംസ്ഥാനത്തിന് നേട്ടമാകുന്ന 2000 കോടിയുടെ അനുബന്ധവികസന പദ്ധതികൾ പ്രതിസന്ധിയിലായി.
സെപ്‌തംബർ 18 മുതൽ തുറമുഖത്ത് സമ്പൂർണ എക്‌സിം (കയറ്റുമതി–-ഇറക്കുമതി) പ്രവർത്തനം തുടങ്ങും. എൽഡിഎഫ് സർക്കാറിന്റെ ഇടപെടലാണ് ഇൗ നേട്ടത്തിന് കാരണം. ഇതിനെ നൂറ് ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് യുഡിഎഫ് സർക്കാർ.
കയറ്റുമതിയും ഇറക്കുമതിയും പൂർണതോതിലാകണമെങ്കിൽ വിഴിഞ്ഞത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ കണ്ടെയ്‌നർ യാർഡ്, അറ്റകുറ്റപ്പണി കേന്ദ്രം, സംഭരണശാല എന്നിവ വേണം. അതിനായി സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ഭൂമി ഏറ്റെടുത്ത് നൽകാൻ പ്രാരംഭ നടപടിപോലുമില്ല. ഭൂമി ലഭ്യമല്ലാത്തതിനാൽ കന്പനികൾക്ക് ഇവിടെ നിക്ഷേപം നടത്താൻ കഴിയാത്ത സാഹചര്യമാണ്. മുൻകൂർ അനുമതിയില്ലാതെ വിഴിഞ്ഞം തുറമുഖ കമ്പനിയിലെ ഓഹരി കൈമാറാനുള്ള നീക്കം വിവാദമായിട്ടും അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാരോ തുറമുഖ വകുപ്പോ നോട്ടീസോ കത്തോ നൽകിയിട്ടില്ല. ഓഹരിവിൽപ്പന പരിശോധിക്കുന്ന, ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റിയും കരാർലംഘനം മറച്ചുവച്ച് ന്യായീകരിക്കുകയാണ്.
ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ കല്ല് മാത്രമാണ് സ്ഥാപിച്ചത്. അവിടെനിന്ന് സമ്പൂര്‍ണ എക്‌സിം (കയറ്റുമതി--–ഇറക്കുമതി) പ്രവര്‍ത്തനംവരെ എത്തിച്ചത് എൽഡിഎഫ് സർക്കാറുകളാണ്. കേന്ദ്ര അവഗണനയും പ്രകൃതിക്ഷോഭങ്ങളും പ്രതിപക്ഷത്തിന്റെ സമരാഭാസങ്ങളും കോവിഡും അതിജീവിച്ചാണ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാക്കിയത്. കേരളത്തിന്റെ തീരമേഖലയെ വൻകിട കോർപറേറ്റുകൾക്ക് തീറെഴുതുന്ന ‘മിഷൻ സമുദ്ര’ പദ്ധതി നടപ്പാക്കുകയാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ലക്ഷ്യം. ഇതിനായി രഹസ്യമായും പരസ്യമായും കോർപറേറ്റുകളുമായി മുഖ്യമന്ത്രി ചർച്ച നടത്തുകയാണ്.









0 comments