വികസന റീലുമായി എൽദോസ് കുന്നപ്പിള്ളി ; പ്രതിഷേധക്കുറിപ്പിട്ട് കോൺഗ്രസുകാരും

പെരുമ്പാവൂർ
പെരുമ്പാവൂരിൽ വികസനമുരടിപ്പ് ചർച്ചയാകുന്നതിനിടെ എംഎൽഎ പുറത്തുവിട്ട റീലുകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകപ്രതിഷേധം. വികസനപ്രവർത്തനങ്ങളെന്ന പേരിൽ എൽദോസ് കുന്നപ്പിള്ളി തയ്യാറാക്കിയ പോസ്റ്റുകൾക്കുതാഴെ കോൺഗ്രസുകാർ ഉൾപ്പെടെ പ്രതിഷേധക്കുറിപ്പുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പെരുമ്പാവൂർ ബൈപാസിനുവേണ്ടി 2016ൽ എൽഡിഎഫ് സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. എന്നാൽ, ഒമ്പതുവർഷം പൂർത്തിയായിട്ടും ഒന്നാംഘട്ടത്തിന്റെ പകുതിപോലും പൂർത്തിയാക്കിയില്ല, വേങ്ങൂർ പാണംകുഴി വാർഡിൽ കുടിവെള്ളപദ്ധതി തുടങ്ങുമെന്ന് വാഗ്ദാനം നൽകിയിട്ട് എങ്ങുമെത്തിയില്ല, കുറിച്ചിലക്കോട് ജങ്ഷൻ വികസനം വാഗ്ദാനംചെയ്തിട്ട് വർഷങ്ങളായി, വല്ലം–ഐമുറി വഴി–ആലാട്ടുചിറ ഭാഗത്തുകൂടി എംഎൽഎയുടെ വാഹനം കടന്നുപോകാത്തതിന് കാരണമെന്താണ് തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. എന്റെ വീട് പദ്ധതിയിൽ 13 വീടുകൾ നൽകിയെന്ന് പറയുന്നത് ആർക്കാണെന്ന് വെളിപ്പെടുത്തണം. കീഴില്ലം കുറിച്ചിലക്കോട് റോഡിലെ കീഴില്ലംമുതൽ കുറുപ്പംപടിവരെയുള്ള പദ്ധതി നടപ്പാക്കിയില്ല, കൂട്ടുമഠം ക്ഷേത്രത്തിനുസമീപം തകർന്ന കലുങ്ക് നന്നാക്കിയില്ല തുടങ്ങിയ വിഷയങ്ങളിൽ എൽഡിഎഫ് നടത്തിയ പ്രതിഷേധങ്ങൾ എൽദോസ് കുന്നപ്പിള്ളിയെ ചൊടിപ്പിച്ചു. ഇതിനുപിന്നാലെയാണ് റീലുമായി രംഗത്തുവന്നത്.
പെരുമ്പാവൂർ മണ്ഡലത്തിൽ അനുവദിച്ച ഫണ്ടിനെക്കുറിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈൻ ഉദ്ഘാടനത്തിൽ പറഞ്ഞ വാക്കുകളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഫണ്ട് അനുവദിച്ച മന്ത്രിയെ എംഎൽഎ വാനോളം പുകഴ്ത്തിയ വാക്കുകൾ മുക്കിയാണ് കോൺഗ്രസ് സൈബർ പോരാളികൾ റീലുകൾ പ്രചരിപ്പിക്കുന്നത്. സർക്കാർ ഫണ്ട് അനുവദിച്ച ബൈപാസ് ഉൾപ്പെടെയുള്ള റോഡുകളുടെ സ്ഥിതിയെന്തെന്ന് വെളിപ്പെടുത്തണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.










0 comments