കുമാരപുരത്ത് കുടിവെള്ളക്ഷാമം രൂക്ഷം
കുടിവെള്ളപദ്ധതി നോക്കുകുത്തി

പെരുമ്പാവൂർ
കൂവപ്പടി കോടനാട് അഭയാരണ്യത്തിനുസമീപം കുമാരപുരം നഗറിൽ കുടിവെള്ളക്ഷാമം രൂക്ഷം. വേനലറുതിയിൽ കുടുംബങ്ങൾ കുടിവെള്ളം കിട്ടാനില്ലാതെ വലയുന്നു.
75 കുടുംബങ്ങൾ താമസിക്കുന്ന ഉയർന്ന പ്രദേശമായ കുമാരപുരത്ത് കുടിവെള്ളപദ്ധതിക്കായി ജനപ്രതിനിധികളെ സമീപിച്ചിട്ടും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ബെന്നി ബെഹനാൻ എംപി, എൽദോസ് കുന്നപ്പിള്ളി എംഎൽഎ, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കാലങ്ങളായി യുഡിഎഫ് ഭരിക്കുന്ന കൂവപ്പടി പഞ്ചായത്ത്, 15 വർഷമായി ജയിക്കുന്ന അഞ്ചാംവാർഡ് അംഗം എന്നിവർക്കെല്ലാം നിവേദനങ്ങളും പരാതികളും നൽകി.
കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും ശുദ്ധജലം വിതരണം ചെയ്യാൻ തയ്യാറായിട്ടില്ല. അടുത്തുകൂടി ഒഴുകുന്ന പെരിയാർ താഴ്‌ഭാഗത്തായതിനാൽ ഒരു കിണറിലും ഉറവയില്ല. കുടിവെള്ളപദ്ധതിക്കുവേണ്ടി കുമാരപുരത്തെ പാറയ്ക്കൽ ശാസ്ത കുറുമ്പ തന്റെ നാലു സെന്റിൽനിന്ന് രണ്ടു സെന്റ് സൗജന്യമായി നൽകിയ സ്ഥലത്ത് വാട്ടർടാങ്ക് നിർമിക്കുകയും മോർക്കോട്ടു വീട്ടിൽ എം പി ചാത്തൻ നൽകിയ സ്ഥലത്ത് കിണർ കുഴിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, കിണറിൽ കൂടുതൽ ഉറവ കിട്ടുംവരെ താഴ്ത്താൻ തയ്യാറായില്ല. എല്ലാ വീടുകളിലേക്കും പൈപ്പ്‌ലൈൻ സ്ഥാപിച്ചിട്ടില്ല. കുടിശ്ശികമൂലം വൈദ്യുതി കണക്‌ഷൻ വിച്ഛേദിച്ച നിലയിലാണ്. കുടിവെള്ളപ്രശ്നം ആര് പരിഹരിക്കുമെന്ന ചിന്തയിലാണ് നാട്ടുകാർ.











0 comments