print edition അവതരിച്ചു ഡെംബലെ

ബോസ്‌റ്റൺ: ലോകകപ്പിലെ ഗോൾവേട്ടക്കാരിലേക്ക് ഉസ്‌മാൻ ഡെംബെലെയുടെ മിന്നൽ വരവ്. നോർവെയ്‌ക്കെതിരെ നേടിയ ഹാട്രിക്കോടെ ഫ്രഞ്ച് മുന്നേറ്റക്കാരന് രണ്ട് മത്സരത്തിൽ നാല് ഗോളായി. പ്രധാന വേദികളിൽ രാജ്യത്തിനായി തിളങ്ങുന്നില്ല എന്ന ചീത്തപ്പേര് ഒറ്റ മത്സരം കൊണ്ട് മായ്‌ച്ചു ഇരുപത്തൊമ്പതുകാരൻ.
നിലവിലെ ബാലൻ ഡി ഓർ ജേതാവിന് ദേശീയ ടീമിനായി അവസാന 19 മത്സരങ്ങളിലും (ലോകകപ്പ്, യൂറോ കപ്പ്, നേഷൻസ് കപ്പ്) ഗോൾ കണ്ടെത്താനായിരുന്നില്ല. 2016ൽ അരങ്ങേറ്റം കുറിച്ചശേഷം 61 കളിയിൽ എട്ട് ഗോൾ മാത്രമായിരുന്നു സമ്പാദ്യം. ക്ലബ് ഫുട്‌ബോളിൽ പിഎസ്‌ജിക്കായി തകർപ്പൻ പ്രകടനം നടത്തുമ്പോഴായിരുന്നു ഫ്രാൻസിനായി മങ്ങിയത്.
എന്നാൽ നോർവെയ്‌ക്കെതിരെ 32 മിനിറ്റിനുള്ളിൽ എല്ലാ വിമർശനങ്ങൾക്കും ഡെംബെലെ മറുപടി നൽകി. എണ്ണംപറഞ്ഞ ഗോളുകളായിരുന്നു. രണ്ടെണ്ണത്തിന് ക്യാപ്‌റ്റൻ കിലിയൻ എംബാപ്പെ വഴിയൊരുക്കി. ദിസിരെ ദുവെയും ലക്ഷ്യം കണ്ടു. മത്സരം 4–1ന് ഫ്രാൻസ് ജയിച്ചു. നോർവെയ്‌ക്കായി തിലോ അസ്‌ഗാർഡ് മടക്കി. യോർഗാൻ ലാഴ്‌സെന്റെ പെനൽറ്റി ഫ്രഞ്ച് ഗോളി മൈക്ക് മയ്‌ഗ്‌നാൻ തട്ടിയകറ്റി.
എർലിങ് ഹാലണ്ട് ഉൾപ്പെടെ പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാണ് നോർവെ എത്തിയത്. പത്ത് മാറ്റങ്ങൾ വരുത്തി. ലോകകപ്പിന്റെ ചരിത്രത്തിൽ ഇത് നാലാം തവണയാണ് ഒരു ടീം പത്തോ അധിലധികമോ മാറ്റങ്ങൾ വരുത്തുന്നത്. 2006ൽ സ്‌പെയ്‌ൻ സൗദി അറേബ്യക്കെതിരെ മുഴുവൻ ടീമിനെയും മാറ്റിയതാണ് റെക്കോഡ്.










0 comments