സൈബർതട്ടിപ്പ് റാക്കറ്റ്
കമ്പോഡിയയിലേക്ക് ഒരാളെ കടത്തുന്നതിന് 3 ലക്ഷം

കൊച്ചി
കമ്പോഡിയയിലേക്ക് സൈബർതട്ടിപ്പ് റാക്കറ്റുകൾക്കായി ഒരാളെ കടത്തുന്നതിന് മുഖ്യപ്രതി അബ്ദുറഹ്മാൻ വാങ്ങിയിരുന്നത് മൂന്ന് ലക്ഷത്തോളം രൂപ. 3000 ഡോളറാണ് തനിക്കും സംഘത്തിനും ലഭിച്ചിരുന്നതെന്ന് അബ്‌ദുറഹ്‌മാൻ ചോദ്യംചെയ്യലിൽ പറഞ്ഞു. ഇതിൽ സംഘാംഗങ്ങൾക്ക് നൽകിയശേഷം രണ്ട് ലക്ഷത്തോളം രൂപയാണ് അബ്‌ദുറഹ്‌മാന് ലഭിച്ചിരുന്നതെന്നും കണ്ടെത്തി.
ഇയാൾ നൂറാേളംപേരെ കന്പോഡിയയിലേയ്‌ക്ക് അയച്ചതായാണ് പ്രാഥമിക നിഗമനം. ഇത്തരത്തിൽ മൂന്ന് കോടിയോളം രൂപ അബ്‌ദുറഹ്‌മാൻ ചൈനീസ് റാക്കറ്റുകളിൽനിന്ന് വാങ്ങിയതായാണ് കണ്ടെത്തൽ.
ലഭിച്ച പണം ഉപയോഗിച്ച് അബ്‌ദുറഹ്‌മാൻ പാലക്കാട് ലക്ഷങ്ങൾ വിലമതിക്കുന്ന 40 സെന്റ് വാങ്ങിയതായും കണ്ടെത്തി. മറ്റെവിടെയെങ്കിലും ഭൂമി വാങ്ങിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. അബ്‌ദുറഹ്‌മാന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചുവരികയാണ്.
ചൈനീസ് റാക്കറ്റിലെ സ്‌ത്രീയുമായി ചേർന്നാണ് ഇയാൾ പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തി. ഇൗ സ്‌ത്രീ വർഷങ്ങളായി സൈബർതട്ടിപ്പ് നടത്തിവരികയാണ്.
മൂന്ന് ദിവസത്തേയ്‌ക്കാണ് അബ്ദുറഹ്‌മാനെ സൈബർ ക്രൈം പൊലീസിന്റെ കസ്‌റ്റഡിയിൽ ലഭിച്ചിരിക്കുന്നത്. കിങ് എന്ന് അറിയപ്പെട്ടിരുന്ന ചൈനീസ് പൗരന്റെ റാക്കറ്റിലാണ് അബ്ദുറഹ്മാൻ പ്രവർത്തിച്ചിരുന്നത്. നിരവധി മലയാളികളെ ഇയാൾ കന്പോഡിയയിൽ എത്തിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. മറ്റു സംസ്ഥാനങ്ങളിലും റാക്കറ്റ് അംഗങ്ങളുണ്ട്.
മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട ഡോക്ടറിൽനിന്ന് 37 ലക്ഷം രൂപ തട്ടിയ കേസിലാണ് അബ്ദുറഹ്മാൻ അറസ്‌റ്റിലായത്. ‘ഓപ്പറേഷൻ കമ്പോഡിയ’ എന്ന പേരിലായിരുന്നു അന്വേഷണം. സമൂഹമാധ്യമങ്ങളിലൂടെ ട്രേഡിങ്, ലോൺ ആപ് പരസ്യങ്ങൾവഴിയും മാട്രിമോണിയൽ സൈറ്റുകൾ വഴിയുമായിരുന്നു ചൈനീസ് റാക്കറ്റിന്റെ തട്ടിപ്പ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരിൽ ആയിരത്തിലധികം വ്യാജ മാട്രിമോണി പ്രൊഫൈലുകൾ സൃഷ്ടിച്ചതായും കണ്ടെത്തി.










0 comments