അർബുദ പ്രതിരോധമരുന്ന്
പുതിയ പരിശോധനാരീതിക്ക് കുസാറ്റിന് പേറ്റന്റ്

എൻ ചന്ദ്രമോഹനകുമാർ, ടി പി സായ് പ്രിയ, കെ ആർ ദിവ്യ
കൊച്ചി
പച്ചക്കക്കയിൽനിന്ന് വേർതിരിച്ചെടുക്കുന്ന, ജലത്തിൽ ലയിക്കാത്ത (നോൺ-പോളാർ) സംയുക്തങ്ങളുടെ അർബുദ പ്രതിരോധശേഷി വിലയിരുത്തുന്നതിനുള്ള പുതിയ പരിശോധനാരീതി വികസിപ്പിച്ചതിന് കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു.
കുസാറ്റിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസിന്റെ (ഐയുസിഐപിആർഎസ്) ഐപിആർ ഫെസിലിറ്റേഷൻ സെല്ലിന്റെ പിന്തുണയോടെയാണ് പേറ്റന്റ് നേടിയത്. കുസാറ്റ് കെമിക്കൽ ഓഷ്യാനോഗ്രഫിവകുപ്പിലെ മുൻ പ്രൊഫസർ ഡോ. എൻ ചന്ദ്രമോഹനകുമാർ, ഗവേഷക കെ ആർ ദിവ്യ, ബയോടെക്നോളജിവകുപ്പിലെ ഗവേഷക ടി പി സായ് പ്രിയ എന്നിവർ ചേർന്നാണ് ഗവേഷണം നടത്തിയത്.
പരമ്പരാഗത പരിശോധനാരീതികളിലൂടെ സ്ക്രീൻ ചെയ്യാൻ കഴിയാത്ത, പുതിയ അർബുദ പ്രതിരോധ സംയുക്തങ്ങൾ കണ്ടെത്തുന്നതിനും പ്രകൃതിദത്ത സ്രോതസ്സുകളിൽനിന്ന് ലഭിക്കുന്ന സജീവഘടകങ്ങളുടെ പ്രാഥമികപരിശോധന വേഗത്തിലാക്കുന്നതിനും ഈ പേറ്റന്റ്, ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്കും ഗവേഷകർക്കും പ്രയോജനപ്പെടും. വിവിധതരം അർബുദങ്ങൾക്കെതിരായ പുതിയ ചികിത്സാരീതികളുടെ വികസനത്തിനും സാങ്കേതികവിദ്യ വഴിയൊരുക്കും.










0 comments