വിദ്യാർഥിയെ മർദിച്ച എസ്‌ഐക്കെതിരെ കർശനനടപടി വേണം: എസ് സതീഷ്

ഞാറക്കൽ ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആഷ്‌വിൻ റോബിനെ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സന്ദർശിച്ചപ്പോൾ
കൊച്ചി
പൊലീസ് സ്‌റ്റേഷനിൽ എസ്‌ഐ മർദിച്ച പതിനാറുകാരൻ ആഷ്‌വിൻ റോബിനെ സിപിഐ എം ജില്ലാസെക്രട്ടറി എസ് സതീഷ് സന്ദർശിച്ചു. ആഷ്‌വിൻ ചികിത്സയിലുള്ള ഞാറയ്‌ക്കൽ ഗവ. ആശുപത്രിയിൽ എത്തിയാണ് കണ്ടത്. ആഷ്‌വിനെ മർദിച്ച ഞാറക്കൽ എസ്‌ഐ എ എസ് അരുണിനെതിരെ കർശന നടപടിയെടുക്കണമെന്ന് സതീഷ് ആവശ്യപ്പെട്ടു.
സംരക്ഷിക്കേണ്ട കൈകൾതന്നെ ഉപദ്രവിക്കുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിൽ. തെറ്റൊന്നും ചെയ്യാത്ത വിദ്യാർഥിയെ സ്റ്റേഷനിൽവച്ച് മർദിച്ചത് പൊലീസ്‌സേനയ്ക്കുതന്നെ കളങ്കമാണെന്നും പ്രതിഷേധാർഹവുമാണെന്നും സതീഷ് പറഞ്ഞു.
സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ, ലോക്കൽ സെക്രട്ടറി പി ഡി ലൈജു, ഏരിയ കമ്മിറ്റി അംഗം എം പി പ്രശോഭ്, പി ആർ സുധീർ, എൻ ജി ഗോകുൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.
പൊലീസ് സ്‌റ്റേഷൻ മാർച്ച് ഇന്ന്
വൈപ്പിൻ
വിദ്യാർഥി അറക്കൽ ആഷ്‌വിൻ റോബിനെ പൊലീസ് മർദിച്ച സംഭവത്തിൽ എസ്‌ഐയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐയുടെയും എസ്‌എഫ്‌ഐയുടെയും നേതൃത്വത്തിൽ ഞാറക്കൽ പൊലീസ് സ്‌റ്റേഷനിലേക്ക് വ്യാഴാഴ്‌ച മാർച്ച് നടത്തും. ഞാറക്കൽ സുബ്രൻ ഹാളിൽ നിന്നാരംഭിക്കുന്ന മാർച്ച് പൊലീസ് സ്‌റ്റേഷനുമുന്നിൽ സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്‌ഘാടനം ചെയ്യും.











0 comments