പിറവം നഗരസഭ
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ തടഞ്ഞതിൽ കേസെടുക്കണം: സിപിഐ എം

-പിറവം നഗരസഭ ചെയർമാൻ കെ ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നു
പിറവം
നഗരസഭാ ഫുഡ് ഫെസ്റ്റിൽ പരിശോധന നടത്താനെത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സിപിഐ എം പിറവം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷയുടെ ഭാഗമായി സംസ്ഥാനത്താകെ പരിശോധന നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരെത്തിയത്. നിയമലംഘനം നടന്നിട്ടില്ലെങ്കിൽ സംഘാടകർ ആരേയും ഭയപ്പെടേണ്ടതില്ല. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നോക്കേണ്ടെന്ന് നിർബന്ധമുള്ള ഏതു ഭക്ഷണമാണ് സ്റ്റാളിൽ വിൽക്കുന്നതെന്ന് നഗരസഭാ നേതൃത്വം വ്യക്തമാക്കണം.
വനിതകളെന്ന പരിഗണനപോലും നൽകാതെയാണ് ചെയർമാനും സംഘവും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. അരമണിക്കൂറോളം വനിതാ ഉദ്യോഗസ്ഥർ ക്രൂരമായ പരിഹാസത്തിനിരയായി. സഹായത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും ചെയർമാൻ ഭീഷണിപ്പെടുത്തി. നിങ്ങൾ ട്രാഫിക് നിയന്ത്രിച്ചാൽ മതി ഇതിനകത്തെ കാര്യം ഞങ്ങൾ നോക്കുമെന്നാണ് ചെയർമാനുൾപ്പെടെയുള്ളവർ പറഞ്ഞത്.
ഉദ്യോഗസ്ഥരെ തടഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റുചെയ്യണമെന്ന് സിപിഐ എം പിറവം ലോക്കൽ സെക്രട്ടറി സോമൻ വല്ലയിൽ ആവശ്യപ്പെട്ടു.
നഗരസഭാ ചെയർമാന്റെ ഭീഷണി വൈറലായി
പിറവം
നഗരസഭ ഓണോത്സവം വിസ്മയം 2026ന്റെ ഭാഗമായി ചിൽഡ്രൻസ് പാർക്കിൽ പ്രവർത്തിക്കുന്ന സ്റ്റാളുകളിൽ പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരെ പിറവം നഗരസഭാ ചെയർമാൻ കെ ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ കൗൺസിലർമാരും സ്റ്റാൾ നടത്തിപ്പുകാരും ചേർന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ വൈറലായി. സംഭവം ദേശാഭിമാനി വാർത്തയാക്കിയിരുന്നു. ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നിടത്ത് പരിശോധന നടത്താത്ത സംഭവങ്ങളിലാണ് ജനപ്രതിനിധികൾ ഇടപെടാറുള്ളത്. ഇവിടെ നിയമപരമായ പരിശോധനയ്‌ക്കെത്തിയ വനിതാ ഉദ്യോഗസ്ഥരാണ് ക്രൂരമായ പരിഹാസത്തിനും ചോദ്യംചെയ്യലുകൾക്കും വിധേയരായത്. സ്ഥിരംസമിതി അധ്യക്ഷരാരായ അരുൺ കല്ലറയ്‌ക്കൽ, ജെയ്സൺ പുളിക്കൽ തുടങ്ങിയവർ ഉദ്യോഗസ്ഥരെ തടഞ്ഞ് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.










0 comments