അജേഷിന്റെ ധീരതയ്ക്ക് സിപിഐ എം ആദരവ്

പിഎസ്-സി പരീക്ഷ ചോദ്യപേപ്പർ ചോർന്നതിൽ കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ എറണാകുളം നഗരത്തിൽ നടത്തിയ പ്രകടനം
പറവൂർ
മാഞ്ഞാലി പുഴയിൽ ചാടിയ പെൺകുട്ടിയെ സാഹസികമായി രക്ഷിച്ച പറവൂർ -അങ്കമാലി റൂട്ടിലോടുന്ന "എക്സിക്യൂട്ടീവ്' ബസിന്റെ ഡ്രൈവർ കുന്നുകര ചാലാക്ക പള്ളിയാമ്പിൽ കെ പി അജേഷിനെ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പറവൂരിലെ സ്വകാര്യബസ് സ്റ്റാൻഡിലെത്തി ആദരിച്ചു. മനുഷ്യസ്നേഹത്തിന്റെ വലിയ അടയാളമാണ് അജേഷ് ചെയ്തതെന്നും ധീരത നിറഞ്ഞ പ്രവർത്തനത്തിന് അഭിനന്ദിക്കുന്നതായും എസ് സതീഷ് പറഞ്ഞു. ഏരിയാ സെക്രട്ടറി ടി വി നിധിൻ, കുന്നുകര ലോക്കൽ സെക്രട്ടറി വി കെ അനിൽ, നഗരസഭ പ്രതിപക്ഷനേതാവ് സി എ രാജീവ്, കൗൺസിലർ ടി എസ് ശ്രീകുമാർ, എൻ എസ് അനിൽകുമാർ, പറവൂർ ആന്റണി, പി ആർ സജേഷ് കുമാർ, കെ ബി ജയപ്രകാശ് എന്നിവർ സംസാരിച്ചു.
നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് വെള്ളി പകൽ 12.30നാണ് പൊയ്ക്കാട്ടുശേരി സ്വദേശിനി പുഴയിലേക്ക് ചാടിയത്. ഇൗ സമയത്താണ് മാഞ്ഞാലി പാലത്തിലൂടെ അജേഷ് ബസ് ഓടിച്ച് പറവൂരിൽ നിന്ന് അങ്കമാലിയിലേക്ക് പോകുന്നത്. ആൾക്കൂട്ടംകണ്ട് വിവരം തിരക്കിയ അജേഷ് കണ്ടക്ടറുടെ അനുവാദം വാങ്ങിയശേഷം പാലത്തിൽ നിന്നും പെരിയാറിലേക്ക് ചാടുകയായിരുന്നു. മുടിയിൽ പിടിച്ച് ഉയർത്തി തിരികെ കരയിലേക്ക് നീന്തുമ്പോൾ ഒട്ടേറെ പ്രതിസന്ധികൾ ഉണ്ടായെങ്കിലും ജീവൻ നഷ്ടപ്പെടാതെ പെൺകുട്ടിയെ കരയിലെത്തിച്ചു. അജേഷിന്റെ ധീരതയിൽ അഭിനന്ദനപ്രവാഹമാണ്.
സമീപവാസികൾ ചേർന്ന് ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജിൽ എത്തിച്ച പെൺകുട്ടി അപകടനില തരണം ചെയ്തു.









0 comments