സിപിഐ എം പ്രതിഷേധിച്ചു
എടയ്ക്കാട്ടുവയലിൽ റോഡ് നിർമാണത്തിന്റെ മറവിൽ വൻ കൊള്ള

എടയ്‌ക്കാട്ടുവയൽ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്യുന്നു
പിറവം
എടയ്ക്കാട്ടുവയൽ പഞ്ചായത്തിൽ റോഡ് നിർമാണണത്തിന്റെ മറവിൽ വൻ കൊള്ള. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി നിർമിക്കുന്ന അറയ്ക്കത്താഴം ശ്മശാനം റോഡിലെ മണ്ണ്, പാറ എന്നിവ ഭരണസമിതിയും ഉദ്യോഗസ്ഥരും ചേർന്ന് വിറ്റ് ലക്ഷങ്ങൾ തട്ടിയതായാണ് പരാതി. പത്താംവാർഡിൽ പൊതുശ്മശാനത്തിന് എതിർവശത്തായി പാടശേഖരത്തിലേക്ക് 200 മീറ്റർ നീളത്തിലാണ് റോഡ് നിർമിച്ചത്.
അഞ്ച് മീറ്ററിലധികം വീതിയുള്ള റോഡാണ് കോൺക്രീറ്റ് ചെയ്തത്. റോഡ് പോകുന്ന ഭാഗത്തെ 40 ലോഡ് കരിങ്കല്ലും മണ്ണും കടത്തി. കരിങ്കല്ല് പൊട്ടിച്ചെടുത്തതായി വിവരാവകാശപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി സെക്രട്ടറി സമ്മതിച്ചു. തുക പഞ്ചായത്തിന്റെ കണക്കുകളിലോ തൊഴിലുറപ്പ് പദ്ധതിയിലോ കാണിച്ചിട്ടില്ല.
പൊതുമുതൽ തട്ടാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ എം ലോക്കൽ കമ്മിറ്റി പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണയും നടത്തി. ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി ഷീ മോൾ പ്രകാശ് അധ്യക്ഷയായി. ജെസി പീറ്റർ, സി എ ശശി, പി സി ഗോപി എന്നിവർ സംസാരിച്ചു. അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭം തുടരുമെന്ന് ലോക്കൽ കമ്മിറ്റി അറിയിച്ചു.











0 comments