മഴക്കുറവുണ്ട്... പകര്‍ച്ചവ്യാധി കൂടുതലും

എറണാകുളം ജി സ്മാരകകേന്ദ്രത്തിലേക്കുള്ള വഴിയരികിൽ കൂടിക്കിടക്കുന്ന അജൈവമാലിന്യം
കൊച്ചി
മഴ മാറിനിന്നിട്ടും ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ക്ക് കുറവില്ല. എച്ച് 1 എന്‍ 1, പനി എന്നിവ വ്യാപകമാകുകയാണ്. ഏഴുദിവസത്തിനിടെ 5465 പേര്‍ പനിയുമായി ചികിത്സയ്ക്കെത്തി. ഇന്‍ഫ്ലുവന്‍സ രോഗങ്ങളും വ്യാപകമാണ്. വായുവിലൂടെ പകരുന്ന വൈറല്‍ പനിയായ എച്ച് 1 എന്‍ 1 ബാധിക്കുന്നവരുടെ നിരക്കും ഉയരുന്നതായി സൂചനയുണ്ട്. 338 പേര്‍ക്ക് ഇന്‍ഫ്ലുവന്‍സ വകഭേദങ്ങള്‍ ബാധിച്ചെന്നാണ് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞമാസങ്ങളില്‍ 11 പേരാണ് എച്ച്1 എന്‍1 മൂലം മരിച്ചത്. വായുവിലൂടെ പകരുന്നതിനാല്‍ അതിവേഗത്തിലാണ് രോഗവ്യാപനം.
180 പേര്‍ ഡെങ്കി ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കെത്തിയതില്‍ 80 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആഗസ്തില്‍ മാത്രം 332 പേരാണ് രോഗികളായത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം സ്കൂളുകൾ, ഓഫീസുകൾ, വീടുകൾ എന്നിവിടങ്ങളിൽ ‘ഡ്രൈ ഡേ' ആചരിച്ച് പ്രതിരോധം ശക്തമാക്കാന്‍ വകുപ്പ് നിര്‍ദേശം ഉണ്ടെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല. എലിപ്പനിയും ജില്ലയില്‍ കുറവില്ല. 19 പേരാണ് പുതിയതായി രോഗബാധിതരായത്. രോഗം ബാധിച്ച് വൈപ്പിനിലെ എടവനക്കാട് അന്പത്തെട്ടുകാരന്‍ മരിച്ചിരുന്നു. അഞ്ചുപേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സയ്ക്കെത്തി. 865 പേര്‍ക്ക് വയറിളക്കരോഗവും 12 പേര്‍ക്ക് ഹെപ്പറ്റൈറ്റിസും ബാധിച്ചു.










0 comments