വിമാനങ്ങൾക്ക് വൈദ്യുതി: 15 കോടിയുടെ പദ്ധതിയുമായി സിയാൽ

കൊച്ചി വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്ന വിമാനങ്ങൾക്ക് വൈദ്യുതിയും ശീതീകരിച്ച വായുവും നേരിട്ട് ലഭ്യമാക്കുന്നതിനായി തയ്യാറാക്കിയ ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് (ബിഎംഇ) സംവിധാനം
നെടുമ്പാശേരി
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്യുന്ന വിമാനങ്ങൾക്ക് വൈദ്യുതിയും ശീതീകരിച്ച വായുവും നേരിട്ട് ലഭ്യമാക്കുന്നതിന് 15.04 കോടി രൂപ ചെലവിൽ ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് (ബിഎംഇ) സംവിധാനം സ്ഥാപിക്കുന്നു. സിയാൽ ചെയർമാൻ മുഖ്യമന്ത്രി വി ഡി സതീശൻ 24ന് പദ്ധതി ഉദ്ഘാടനം ചെയ്യും. എയ്‌റോബ്രിഡ്ജുകളിൽ നിർത്തിയിട്ടിരിക്കുന്ന വിമാനങ്ങൾക്ക് ആവശ്യമായ വൈദ്യുതിയും കണ്ടീഷൻഡ് എയറും വിമാനത്താവളത്തിലെ സംവിധാനത്തിൽനിന്ന് നേരിട്ട് ലഭ്യമാക്കുകയാണ് ലക്ഷ്യം.
നിലവിൽ വൈദ്യുതിയും ക്യാബിൻ താപനില നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളും പ്രവർത്തിപ്പിക്കാൻ വിമാനത്തിന്റെ ഓക്സിലറി പവർ യൂണിറ്റിനെയോ ഡീസൽ ഉപയോഗിച്ചുള്ള ഗ്രൗണ്ട് ഉപകരണങ്ങളെയോ ആണ് ആശ്രയിക്കുന്നത്. ഇതുവഴി ഇന്ധന ഉപഭോഗവും അന്തരീക്ഷ മലിനീകരണവും കൂടുന്നു.
ബിഎംഇ സംവിധാനത്തിൽ എയ്‌റോബ്രിഡ്ജുകളിൽ നിർത്തിയിട്ടിരിക്കുന്ന വിമാനങ്ങൾക്ക് വിമാനത്താവളത്തിലെ വൈദ്യുതി ശൃംഖലയിൽനിന്ന് നേരിട്ട് വൈദ്യുതിയും കണ്ടീഷൻഡ് എയറും ലഭിക്കും. ഇതുവഴി വിമാനങ്ങളുടെ എപിയു ഉപയോഗവും ഡീസൽ അധിഷ്ഠിത ഗ്രൗണ്ട് ഉപകരണങ്ങളുടെ ഉപയോഗവും കുറയ്ക്കാനാകും. ശബ്ദമലിനീകരണം കുറയ്‌ക്കാനും പദ്ധതി സഹായിക്കും. പരിസ്ഥിതിസൗഹൃദവും ഊർജക്ഷമവുമായ സാങ്കേതികവിദ്യകൾ വിമാനത്താവള പ്രവർത്തനങ്ങളിൽ കൂടുതൽ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് ബിഎംഇ പദ്ധതി നടപ്പാക്കുന്നത്.










0 comments