സിയാൽ കരാർത്തൊഴിലാളികളുടെ സമരപ്രഖ്യാപന കൺവൻഷൻ ഇന്ന്

നെടുമ്പാശേരി
സർക്കാർ നിർദേശിച്ചിട്ടുള്ള കുറഞ്ഞവേതനം 21,000 രൂപയാക്കുക, ജോലിചെയ്ത ഓരോ വർഷത്തേക്കും 1000 രൂപയുടെ വീതം സീനിയോറിറ്റി നടപ്പാക്കുക, നിയമാനുസൃത ആനുകൂല്യങ്ങൾ എല്ലാ കരാർകമ്പനികളും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, തൊഴിൽനിയമങ്ങൾ പാലിക്കാത്ത കരാർകമ്പനികളെ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിയാൽ കരാർത്തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്.
സിയാൽ എംപ്ലോയീസ് യൂണിയൻ സിഐടിയു, സിയാൽ വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി എന്നിവചേർന്നാണ് സമരം നടത്തുന്നത്. സമരത്തിനുമുന്നോടിയായി 31ന് 24 മണിക്കൂർ സൂചനാപണിമുടക്ക് നടത്തും. പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തും.
സമരപ്രഖ്യാപന കൺവൻഷൻ ചൊവ്വ പകൽ മൂന്നിന് എയർപോർട്ട് കവാടത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യും. ശക്തമായ സമരത്തിലേക്ക് തൊഴിലാളികളെ തള്ളിവിടാതെ എത്രയുംവേഗം പ്രശ്നങ്ങൾ പരിഹരിക്കാൻ സിയാൽ മാനേജ്മെന്റ് തയ്യാറാകണമെന്ന് യൂണിയൻ നേതാക്കളായ എൻ സി മോഹനൻ, ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് കെ കെ ഇബ്രാഹിംകുട്ടി, ജീമോൻ കയ്യാല, തമ്പി പോൾ, കെ ടി കുഞ്ഞുമോൻ, എ എസ് സുരേഷ് എന്നിവർ അറിയിച്ചു.











0 comments