തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ വൈകിയെത്തിയെന്ന പേരിൽ ശിക്ഷ ; അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തി , ഗ്രൗണ്ടിൽ ഓടിച്ചു

വിദ്യാർഥിയെ ഇരുട്ടുമുറിയിൽ ഒറ്റയ്ക്കിരുത്തിയ കൊച്ചിൻ പബ്ലിക് സ്കൂൾ അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സ്കൂളിനകത്ത് പ്രതിഷേധവുമായി എത്തിയപ്പോൾ പൊലീസ് തടയുന്നു
കാക്കനാട്
തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിൽ വൈകിയെത്തിയെന്ന പേരിൽ അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഒറ്റയ്ക്കിരുത്തിയതായി പരാതി. കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും സ്കൂളിലെത്തി പ്രതിഷേധിച്ചതോടെ ഏറെനേരം സംഘർഷസമാന അന്തരീക്ഷമായി. പടമുകൾ താണാപാടം സ്വദേശിയായ അഞ്ചാംക്ലാസുകാരനെയാണ് അഞ്ചു മിനിറ്റ് വൈകിയെത്തിയെന്ന പേരിൽ സ്കൂൾ അധികൃതർ ശിക്ഷിച്ചത്.
കുട്ടിയെ ഗ്രൗണ്ടിനു ചുറ്റും ഓടിച്ചതായും ടിസി നൽകി വിടുമെന്ന് മാനേജ്മെന്റ് ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ വിദ്യാഭ്യാസവകുപ്പിന് പരാതി നൽകി. പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്യണമെന്നാണ് ആവശ്യം. സ്ഥിരമായി താമസിച്ചുവരുന്ന കുട്ടിയാണ് പരാതി പറഞ്ഞിരിക്കുന്നതെന്നും അഞ്ചുദിവസമായി വൈകിയാണ് സ്കൂളിലെത്തുന്നതെന്നും സ്കൂൾ അധികൃതർ പറഞ്ഞു. വൈകിയെത്തുന്ന കുട്ടികളെ വ്യായാമത്തിന്റെ ഭാഗമായി നടത്തിക്കുന്നത് പതിവാണെന്നും അധികൃതർ പറഞ്ഞു.
വിദ്യാർഥിയെ ഇരുട്ടുമുറിയിൽ ഇരുത്തിയെന്ന് റിപ്പോർട്ട്
വിദ്യാർഥിയെ ഇരുട്ടുമുറിയിൽ ഇരുത്തിയെന്ന പരാതിയിൽ വാസ്തവമുണ്ടെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട്. ഇതുസംബന്ധിച്ച് വിദ്യാഭ്യാസമന്ത്രിക്ക് റിപ്പോർട്ട് നൽകി. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് നിർദേശിച്ച് സ്കൂൾ മാനേജ്മെന്റിന് നോട്ടീസ് നൽകി. മന്ത്രി വി ശിവൻകുട്ടി രക്ഷിതാക്കളെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹായസഹകരണങ്ങൾ കുട്ടിക്ക് ഉറപ്പാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
എസ്‌എഫ്‌ഐ പ്രതിഷേധം
വിദ്യാർഥിയെ ഇരുട്ടുമുറിയിൽ ഒറ്റയ്‌ക്കിരുത്തിയ സംഭവത്തിൽ പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരെ നടപടിയാവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധിച്ചു. സ്കൂളിനുള്ളിൽ പ്രതിഷേധവുമായി എത്തിയ വിദ്യാർഥികളെ പൊലീസ് തടഞ്ഞു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.
അധ്യാപകർക്കെതിരെ നടപടിയെടുക്കണം : ഡിവൈഎഫ്‌ഐ
അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ട കൊച്ചിൻ പബ്ലിക് സ്കൂളിലെ അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. വൈകിവന്നു എന്ന കാരണത്തിനാണ് വിദ്യാർഥിയെ അധ്യാപകർ പൂട്ടിയിട്ടത്. മുമ്പും സമാനരീതിയിലുള്ള ശിക്ഷാ നടപടി സ്‌കൂളിൽ ഉണ്ടായതായി വിദ്യാർഥി പരാതി നൽകിയിട്ടുണ്ട്. വിദ്യാർഥിയോട് സ്കൂൾ മാനേജ്മെന്റ് സ്വീകരിച്ച മനുഷ്യത്വരഹിത ശിക്ഷയ്‌ക്കെതിരെ നടപടി സ്വീകരിക്കണം.











0 comments