അധ്യാപകര്‍ സെന്‍സസ് ഡ്യൂട്ടിയില്‍
എങ്ങും എത്താതെ പഠനം ഇത് ‘കഠിന’പരീക്ഷ

കൊച്ചി
ഇനി എന്ന് പഠിക്കും? പരീക്ഷയ്ക്ക് എന്ത് എഴുതും? അധ്യാപകര്‍ സെന്‍സസ് ഡ്യൂട്ടി തിരക്കിലായതോടെ വിദ്യാർഥികളുടെ തല
പുകയുകയാണ്. അധ്യാപകരാകട്ടെ, ഓണപ്പരീക്ഷയ്ക്ക് ദിവസങ്ങള്‍മാത്രംശേഷിക്കേ പാഠഭാഗങ്ങൾ തീർക്കാൻകഴിയാതെ വലയുന്നു.
പത്താം ക്ലാസില്‍ ഉള്‍പ്പെടെ പാഠഭാഗങ്ങള്‍ തീരാത്തതോടെ മാര്‍ക്ക് കുറയുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികളും മാതാപിതാക്കളും. കൃത്യമായ ആസൂത്രണമില്ലാതെ സെൻസസ് ഡ്യൂട്ടി ആരംഭിച്ചതോടെ സ്‌കൂളുകളിൽ അധ്യാപകക്ഷാമം രൂക്ഷമാണ്. ജില്ലയിലെ ഓരോ സ്കൂളിലെയും 50 ശതമാനത്തിലധികം അധ്യാപകര്‍ക്കും സെന്‍സസ് ചുമതലയുണ്ട്.
ഒരു സ്‌കൂളിലെ 50 ശതമാനത്തിലധികം അധ്യാപകർക്ക് സെൻസസ് ഡ്യൂട്ടി നൽകരുതെന്നായിരുന്നു നിർദേശം. എന്നാല്‍, ഇത് പാലിക്കാതെ അധ്യാപകരെ കൂട്ടത്തോടെ ഡ്യൂട്ടിക്ക് നിയമിച്ചു. ഭൂരിഭാഗം സ്കൂളുകളിലെയും പ്രധാനാധ്യാപകന്‍ ഒഴികെയുള്ളവര്‍ സെൻസസ് ഡ്യൂട്ടിക്കുണ്ട്. ഈ മാസം 30വരെ സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകർക്ക് 20 ദിവസം പകുതിദിനം, അല്ലെങ്കിൽ 10 ദിവസം മുഴുവൻ ഡ്യൂട്ടി ലീവ് അനുവദിച്ചിട്ടുണ്ട്. ദിവസ വേതനാടിസ്ഥാനത്തില്‍ പകരം അധ്യാപകരെ നിയമിക്കണമെന്ന ആവശ്യം യുഡിഎഫ് സര്‍ക്കാര്‍ അംഗീകരിക്കാത്തതോടെയാണ് വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളെയും പ്രതിസന്ധി ബാധിച്ചു.
ആളുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഒരു വീട്ടില്‍ത്തന്നെ മൂന്നോ അതിലധികമോ തവണ പോകേണ്ടിവരുന്ന സാഹചര്യമുണ്ടെന്ന് അധ്യാപകർ പറയുന്നു. ഇത്രയും വീടുകളിൽ വിവരശേഖരണം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ പ്രവൃത്തിദിവസങ്ങളിലും അധ്യാപകർ ഫീൽഡിലിറങ്ങുകയാണ്. ഓണപ്പരീക്ഷയ്ക്കുമുമ്പ് നിശ്ചിത പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പകരം അധ്യാപകരെ നിയമിക്കാതെ ഇതെങ്ങനെ സാധ്യമാകുമെന്നാണ് അധ്യാപകര്‍ ചോദിക്കുന്നു. പാഠഭാഗങ്ങള്‍ കൃത്യമായി പൂര്‍ത്തിയാകാതെ പരീക്ഷ മികച്ചരീതിയില്‍ എഴുതാൻ കഴിയില്ലെന്ന് വിദ്യാര്‍ഥികളും പറയുന്നു.
പകരം അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ പിടിവാശി തുടരുകയായിരുന്നു.










0 comments