കളമശേരിയിലെ മാലിന്യമല നീങ്ങുന്നു; ബയോമൈനിങ് അന്തിമഘട്ടത്തിൽ

കളമശേരി ഡംബിങ് യാർഡിലെ ബയോമൈനിങ് പ്രവർത്തനങ്ങൾ കെഎസ്-ഡബ്ല്യുഎംപി അസിസ്റ്റന്റ് ഡയറക്ടർ സി അനിതയുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു
കളമശേരി
നഗരസഭയിലെ ഡംബിങ് യാർഡിൽ വർഷങ്ങളായി കുന്നുകൂടിയ മാലിന്യം നീക്കം ചെയ്ത് സ്ഥലം വീണ്ടെടുക്കുന്നതിനുള്ള ബയോമൈനിങ് പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. ബയോമൈനിങ്ങിന്റെ 84 ശതമാനവും പൂർത്തിയായി. 48,159.71 ക്യുബിക് മീറ്റർ മാലിന്യം ഉണ്ടായിരുന്നതിൽ 40,678.73 ക്യുബിക് മീറ്ററും സംസ്കരിച്ചു. കുമിഞ്ഞുകൂടിയ മാലിന്യത്തിൽനിന്ന് ജ്വലനശേഷിയുള്ളവ (ആർഡിഎഫ്) സിമന്റ് കമ്പനികളിലേക്ക് കയറ്റി അയച്ചു. ഇത്തരത്തിൽ 4650 മെട്രിക് ടൺ ആർഡിഎഫ് സിമന്റ് കമ്പനികൾക്ക് കൈമാറി.
ദേശീയപാതയിൽ റെയിൽവേ സ്റ്റേഷനും അപ്പോളോ ടയേഴ്സിനും ഇടയിലുള്ള 1.95 ഏക്കർ ഭൂമിയിലാണ് മൂന്നു പതിറ്റാണ്ടായി മാലിന്യംതള്ളിയിരുന്നത്. ഭൂനിരപ്പിൽനിന്ന് 11 മീറ്റർ ഉയരത്തിലും 8.5 മീറ്റർ താഴ്ചയിലുള്ള മാലിന്യം മുഴുവൻ നീക്കി നിരപ്പാക്കുന്നതോടെ ഭൂമി മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും. ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാന സർക്കാരിന് കീഴിലുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്ല്യുഎംപി)യിൽ ഉൾപ്പെടുത്തിയാണ് ബയോമൈനിങ്.
കെഎസ്‌ഡബ്ല്യുഎംപി അസിസ്റ്റന്റ് ഡയറക്ടർ സി അനിതയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തി. കളമശേരി മുനിസിപ്പൽ ചെയർമാൻ ജമാൽ മണക്കാടനും ഒപ്പമുണ്ടായിരുന്നു.










0 comments