കാട്ടാന ആക്രമണം
പാണിയേലി പോര് ടൂറിസം കേന്ദ്രം നാട്ടുകാർ ഉപരോധിച്ചു

പാണിയേലി പോരിലെ വനം വകുപ്പിന്റെ ടൂറിസ്റ്റ് കേന്ദ്രം നാട്ടുകാർ ഉപരോധിക്കുന്നു
പെരുമ്പാവൂർ
വേങ്ങൂർ പഞ്ചായത്തിലെ കാട്ടാനയുടെ ആക്രമണത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പാണിയേലി പോര് ടൂറിസം കേന്ദ്രം ഉപരോധിച്ചു. മെയ് 26ന് വനവിഭവങ്ങൾ ശേഖരിക്കാൻ പോയ പൊങ്ങിൻചുവട് ഉന്നതിയിലെ ആദിവാസിയായ പുഷ്പാകരനെ (45) ഒറ്റയാൻ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
വ്യാഴം വൈകിട്ട് 6.30ന് പാണിയേലി വീട്ടിമുകൾ ചെറുവളളിപ്പടി തുണ്ടുമാലി വീട്ടിൽ ശിവൻ ( 65 ) വീട്ടിലേക്ക് പോകുംവഴി കാട്ടാനയുടെ ആക്രമണത്തിൽ കാലിന് ഒടിവ് പറ്റി ചികിത്സയിലാണ്. ശിവന് അടിയന്തര ചികിത്സസഹായം നൽകണമെന്ന ആവശ്യം വനംവകുപ്പ് പരിഗണിച്ചില്ല.
പരിക്കേറ്റ ശിവന് നഷ്ടപരിഹാരം നൽകുക, പാണിയേലിയിലും കണ്ണകടയിലും സ്ഥാപിച്ചിരിക്കുന്ന ക്രോസ്ബാർ നീക്കം ചെയ്യുക, പാണിയേലി കണ്ണകട റോഡ് ഗതാഗതയോഗ്യമാക്കുക, റോഡിന്റെ ഇരുവശങ്ങളിലുള്ള കാടുകൾ വെട്ടിത്തെളിക്കുക, കായാമ്പു എസ്റ്റേറ്റിൽ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കുക, കാട്ടാനകളെ മനുഷ്യവാസമേഖലയിൽനിന്നും തുരത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രാദേശികവാസികളായ സ്ത്രീകൾ ഉൾപ്പെടെയെത്തി ഞായർ രാവിലെ 10മുതൽ ടൂറിസം കേന്ദ്രത്തിലെ കൗണ്ടർ ഉപരോധിച്ചത്. ടൂറിസ്റ്റുകൾക്ക് ടിക്കറ്റ് കൊടുക്കാൻ അനുവദിച്ചില്ല.
മലയാറ്റൂർ ഡി എഫ് ഒ പി കാർത്തികുമായി നടത്തിയ ചർച്ചയിൽ നാട്ടുകാർ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.










0 comments