ഭരണഘടനയ്‌ക്കുവേണ്ടി ന്യായാധിപർ ഒരുമിച്ചുനിൽക്കണം: ജസ്റ്റിസ് ബി വി നാഗരത്ന

കൊച്ചി
കുറ്റാരോപിതന്റെ വീട് തകർക്കുന്ന ഭരണാധികാരികൾ ജുഡീഷ്യറിയുടെ ജോലികൂടി ഏറ്റെടുക്കുന്ന ഇക്കാലത്ത് ഭരണഘടനാപരമായ നീതിനിർവഹണത്തിന് ന്യായാധിപർ ഒരുമിച്ചുനിൽക്കണമെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്ന.
ഭരണഘടനയ്‌ക്കുവേണ്ടി ഒരുമിച്ചുനിന്നതിന്റെ പേരിൽ ഒന്നും നഷ്ടപ്പെടാനില്ലെന്നും സ്വാതന്ത്ര്യം ഇല്ലാതായാൽ ന്യായാധിപർ അതല്ലാതാകുമെന്നും ജസ്റ്റിസ് നാഗരത്ന മുന്നറിയിപ്പുനൽകി. കേരള ഹൈക്കോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ ഹൈക്കോടതി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജസ്റ്റിസ് ടി എസ് കൃഷ്ണമൂർത്തി അയ്യർ സ്മാരക പ്രഭാഷണവും തുടർ നിയമവിദ്യാഭ്യാസ പരിപാടിയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു ജസ്റ്റിസ് നാഗരത്ന.
വിചാരണ കൂടാതെ വിധി പറയുന്ന രീതിയാണ് ഭരണാധികാരികളുടേത്. രാഷ്ട്രീയ ഭൂരിപക്ഷത്തിന്റ പേരിൽ ഇത്തരം നടപടികളുണ്ടാകുമ്പോൾ ജുഡീഷ്യൽ ധർമം പാലിക്കാൻ ജഡ്ജിമാർ തയ്യാറാകണമെന്നും ജസ്റ്റിസ് നാഗരത്ന മുന്നറിയിപ്പുനൽകി. കാലാനുസൃത മാറ്റങ്ങളിലൂടെ ഭരണഘടനയ്ക്ക് പരിവർത്തനം സംഭവിക്കുന്നുണ്ട്. എന്നാൽ, അടിസ്ഥാനഘടനയ്ക്ക് മാറ്റംപാടില്ലെന്ന തത്വമാണ് അതിന്റെ മൂല്യങ്ങൾ ചോരാതെ സംരക്ഷിക്കുന്നതെന്നും ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി.
ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷൗമെൻ സെൻ അധ്യക്ഷനായി. ഹൈക്കോടതിയിലെ വെനസ്ഡേ ക്ലബ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് പീയൂസ് എ കൊറ്റം, അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ്, അഡ്വ. റോയ് ചാക്കോ, ബാലാജി കെ മൂർത്തി എന്നിവർ സംസാരിച്ചു. സുപ്രീംകോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരും ഹൈക്കോടതി ജഡ്ജിമാരും അഭിഭാഷകരും പങ്കെടുത്തു.










0 comments