ad
Deshabhimani

പെരുകുന്നു രോഗങ്ങളും മാലിന്യവും

waste

കലൂര്‍– കടവന്ത്ര റോഡില്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിനുസമീപം റോഡരികിലെ പറമ്പില്‍ 
 പ്ലാസ്റ്റിക് മാലിന്യവും മെഡിക്കല്‍ മാലിന്യവുമടക്കം തള്ളിയനിലയില്‍ /ഫോട്ടോ: വി കെ അഭിജിത്

വെബ് ഡെസ്ക്

Published on Aug 24, 2026, 03:48 AM | 1 min read

കൊച്ചി


പകര്‍ച്ചവ്യാധികള്‍മൂലം ജില്ലയില്‍ മരണങ്ങള്‍ തുടരുന്നതിനാല്‍ ജനം ഭീതിയില്‍. ആഗസ്‌ത്‌ 10, 14 തീയതികളില്‍ മരിച്ച രണ്ടുപേരുടെ മരണം ഹെപ്പെറ്റൈറ്റിസ് എ, എച്ച് 1 എന്‍ 1 എന്നിവമൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. എളമക്കരയില്‍ 67 വയസുള്ള സ്ത്രീയാണ് ഹെപ്പെറ്റൈറ്റിസ് എ ബാധിച്ച് മരിച്ചത്. വെസ്റ്റ് വെളിയത്തുനാട്ടില്‍ എഴുപത്തിയഞ്ചുവയസുകാരന്‍ എച്ച് 1 എന്‍ 1 ബാധിച്ചു മരിച്ചു. ഇതോടെ ഈ മാസം പകര്‍ച്ചവ്യാധി മരണം പന്ത്രണ്ടായി. ആഗസ്‌ത്‌ ഒന്നിന് പിണ്ടിമനയില്‍ മരിച്ച എഴുപത്തിനാലുകാരന്റെ മരണവും എച്ച്1 എന്‍1 മൂലമായിരുന്നു.

മഴവന്നൂരില്‍ നാല്‍പ്പത്തിയാറുകാരന്‍, തൃക്കാക്കരയില്‍ അറുപത്തിയാറുകാരന്‍, മൂക്കന്നൂരില്‍ എഴുപത്തിയൊന്പതുകാരന്‍, കാട്ടൂരില്‍ നാല്‍പത്തിയൊന്നുകാരന്‍, കുട്ടമ്പുഴയില്‍ നാല്‍പതുകാരന്‍, പിഴലയില്‍ അന്‍പത്തിയഞ്ചുവയസുകാരി എന്നിവര്‍ എലിപ്പനി ബാധിച്ചാണ് മരിച്ചത്. ​ജില്ലയില്‍ വെസ്റ്റ്നൈല്‍ പനിമൂലം ഒരാള്‍കൂടി മരിച്ചതും ഭീതിയുണ്ടാക്കുന്നുണ്ട്. ബിനാനിപുരത്ത് ആഗസ്‌ത്‌ ഒന്നിന് മരിച്ച 66 വയസുകാരന്റെ മരണമാണ് വെസ്റ്റ്നൈല്‍മൂലമാണെന്ന് വകുപ്പ് സ്ഥിരീകരിച്ചത്. ആഗസ്‌ത്‌ 15, 16 തീയതികളില്‍ പാടിവട്ടത്ത് അറുപത്തിയെട്ടുകാരനും പുതുശേരിലൈനില്‍ എഴുപത്തിയാറുകാരിയും ഡെങ്കി ബാധിച്ചും മരിച്ചു.


മാലിന്യം നീക്കാതെ 
തദ്ദേശസ്ഥാപനങ്ങള്‍


നാട്ടിലെങ്ങും മാലിന്യക്കൂനകള്‍ ഉയര്‍ന്നിട്ടും തദ്ദേശസ്ഥാപനങ്ങള്‍ അവ നീക്കം ചെയ്യാത്തത് പകര്‍ച്ചവ്യാധികള്‍ പെരുകാന്‍ കാരണമാകുന്നുണ്ട്. കളമശേരി നഗരസഭയില്‍ സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലെ വന്‍മാലിന്യക്കൂന പത്രവാര്‍ത്തകള്‍ വന്നിട്ടും മാറ്റാന്‍ തയ്യാറായിട്ടില്ല. കലൂര്‍ കടവന്ത്ര റോഡില്‍ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിനുസമീപം റോഡരികിലെ പറമ്പില്‍ ജൈവ അജൈവ പ്ലാസ്റ്റിക് മാലിന്യങ്ങളും മെഡിക്കല്‍ മാലിന്യവും തള്ളിയിട്ടും കൊച്ചി കോര്‍പറേഷന്‍ തിരിഞ്ഞുനോക്കുന്നില്ല. നടപ്പാതയിലൂടെ മൂക്കുപൊത്തിയാണ് ജനം സഞ്ചരിക്കുന്നത്.


മാറാതെ പനി,
80 പേര്‍ക്ക് പട്ടികടി


രണ്ടു ദിവസത്തിനിടെ 1374 പേര്‍ പനിബാധിതരായി. 12 പേര്‍ക്ക് ഡെങ്കി ബാധിച്ചു, 60 പേര്‍ രോഗലക്ഷണവുമായെത്തി. ആറുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. 33 പേര്‍ക്ക് എച്ച്1 എന്‍ 1 ഉം 36 പേര്‍ക്ക് ഇന്‍ഫ്ലുവന്‍സ രോഗങ്ങളും ബാധിച്ചു. 80 പേര്‍ക്ക് പട്ടി കടിയേറ്റ് പ്രതിരോധ കുത്തിവയ്‌പ്പെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home