പ്രധാന പ്രതികൾ പിടിയിലായില്ല
നഗരമധ്യത്തിൽ പെൺകുട്ടികളെ വളഞ്ഞിട്ടാക്രമിച്ചു

പ്രതികളെ പൊലീസ് വൈദ്യപരിശോധനക്കായി കൊണ്ടുപോകുന്നു
കൊച്ചി
കൊച്ചി നഗരമധ്യത്തിൽ രണ്ട് വിദ്യാർഥിനികൾക്കുനേരെ അതിക്രൂര ആക്രമണം. ചൊവ്വ പുലർച്ചെ 4.30ഓടെ കലൂർ ജങ്ഷനടുത്ത് ചക്കാലപ്പാടം റോഡിൽ രണ്ട് സ്‌ത്രീകൾ ഉൾപ്പെട്ട പത്തംഗസംഘമാണ് വിദ്യാർഥിനികളെ ആക്രമിച്ചത്. മൂന്നുപേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം എടപ്പാൾ സ്വദേശി ആൽബിൻ സൈമൺ, മണ്ണാർക്കാട് സ്വദേശികളായ സാബിത്, അരുൺ എന്നിവരാണ് അറസ്‌റ്റിലായത്. ഒന്നാംപ്രതി അക്‌ബർ അലി ഉൾപ്പെടെ ഏഴ് പ്രതികളെ പിടികൂടാനായിട്ടില്ല. മൊഴിയെടുക്കാൻ എത്തിയ പൊലീസ്, ആക്രമണത്തിനിരയായ പെൺകുട്ടികളെ അധിക്ഷേപിച്ചതായും പരാതിയുണ്ട്. വിദ്യാർഥിനികൾ സമീപത്തെ കടയിൽനിന്ന് ചായകുടിക്കാൻ ചക്കാലപ്പാടം റോഡിലൂടെ പോകുന്പോഴാണ് ആക്രമണം.
പത്തംഗ അക്രമിസംഘത്തിലുണ്ടായിരുന്ന അക്‌ബർ അലി പെൺകുട്ടികളിൽ ഒരാൾക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചു. ഇത് ചോദ്യംചെയ്‌തപ്പോൾ ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന വിദ്യാർഥിനി ഇത് മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചപ്പോൾ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിച്ചു. കഴുത്തിന് കുത്തിപ്പിടിച്ച് നിലത്തേക്ക് തള്ളിയിട്ടു. നിലത്ത് വലിച്ചിഴച്ചു. നെഞ്ചിലും വയറ്റിലും ചവിട്ടി. തുടർന്ന് അക്രമികൾ ഓടിരക്ഷപ്പെട്ടു. രണ്ട് സ്‌ത്രീകളും എട്ട് പുരുഷന്മാരുമാണ് സംഘത്തിലുണ്ടായത്. ആക്രമണത്തിന് തുടക്കമിട്ടത് സംഘത്തിലെ സ്‌ത്രീകളാണെന്ന് പൊലീസ് പറഞ്ഞു.
വിദ്യാർഥിനികളെ ചൂണ്ടിക്കാട്ടിയത് ഇവരാണ്. സിസിടിവി ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും മൂന്നുപേരെ പിടികൂടിയതും. സ്‌ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കേസ്. ആക്രമണത്തിൽ അവശനിലയിലായ പെൺകുട്ടികൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പരീക്ഷാ പരിശീലനത്തിനായി കൊച്ചിയിൽ പഠിക്കുന്നവരാണിവർ.
ഒന്നാംപ്രതി അക്‌ബർ അലിയും പിടിയിലായ ആൽബിനും മറ്റുകേസുകളിലും പ്രതിയാണ്. കലൂർ ലിബർട്ടി ലെയ്നിൽ ഹൈലാൻഡ് ലോഡ്ജ് നടത്തുകയാണിയാൾ. അക്‌ബർ അലിയുടെ ബിസിനസ് ഇടപാടുകളും പരിശോധിക്കുന്നുണ്ട്. സാബിത്, അരുൺ എന്നിവർ അക്‌ബർ അലിയുടെ ലോഡ്‌ജിലെ ജീവനക്കാരാണ്.
ആൽബിൻ സൈമൺ സുഹൃത്തുമാണ്. കഞ്ചാവുകേസിൽ പ്രതിയാണ് ആൽബിൻ. നോർത്ത് എസ്‌എച്ച്‌ഒ എ അനൂപിനാണ് അന്വേഷണച്ചുമതല. ഭയാനകമായ ആക്രമണമാണ് നടന്നതെന്ന് ഡിസിപി കെ എസ് ഷഹൻഷാ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും ആക്രമണത്തിന് മുന്നിൽനിന്നത് അലി അക്‌ബറാണെന്നും ഡിസിപി പറഞ്ഞു.










0 comments