18.5 പവൻ കവർന്ന കേസിലെ പ്രതി പിടിയിൽ

പാഴൂരിലെ വീട്ടിൽനിന്ന് 18.5 പവനും ലാപ്ടോപ്പും കവർച്ച ചെയ്ത സംഭവത്തിൽ പ്രതി സുരേഷിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
പിറവം
പാഴൂർ മാമല കവലയിൽ വെള്ളൂക്കാട്ടിൽ ജോർജിന്റെ വീട്ടിൽനിന്ന് 18.5 പവനും ലാപ്ടോപ്പും കവർച്ച ചെയ്ത കേസിൽ മലപ്പുറം പനച്ചിപ്പാറ പാറയോലിക്കൽ സുരേഷിനെ (63) പിറവം പൊലീസ് പിടികൂടി. 25ന് രാത്രി കുടുംബാംഗങ്ങൾ ഡൽഹിക്ക് പോയസമയത്തായിരുന്നു മോഷണം.
തെളിവ് നശിപ്പിക്കാൻ സിസിടിവി തകർത്ത് ഹാർഡ് ഡിസ്‌കും കൊണ്ടുപോയെങ്കിലും അന്വേഷകസംഘത്തിന് ഇയാളുടെ വിരലടയാളം ലഭിച്ചിരുന്നു. തുടർന്ന് മൊബൈൽ ഫോൺ സിഗ്നലുകൾ പിന്തുടർന്നു തമിഴ്നാട്ടിൽ പൊലീസ് സംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വ വൈകിട്ട് മലപ്പുറം പാണ്ടിക്കാട്ടുനിന്നാണ് പ്രതിയെ പിടികൂടിയത്. മോഷണക്കേസിൽ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന സുരേഷ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. വിവിധ ജില്ലകളിലായി നൂറോളം കേസിൽ സുരേഷ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
2024ൽ മുളക്കുളം നാമക്കുഴി സ്കൂളിനുസമീപം സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തോഡോക്സ് പള്ളിയിൽ നടന്ന മോഷണത്തിലും ഇയാളെ പിടിച്ചിരുന്നു. മുറ്റത്തുള്ള ഭണ്ഡാരം കുത്തിത്തുറന്ന് രൂപയും മദ്ബഹയിലേക്ക് പ്രവേശിക്കുന്ന മുറിയുടെ വാതിൽ കുത്തിത്തുറന്ന് 10,000 രൂപയും അഞ്ച് ഗ്രാം സ്വർണവും കവർന്നു. പള്ളിയിലെ സിസി ടിവി കാമറയും നശിപ്പിച്ചിരുന്നു.










0 comments