ഒടുവിൽ പോത്ത് കള്ളൻ കുടുങ്ങി

നിർമൽ
പറവൂർ
പുത്തൻവേലിക്കര, ചേന്ദമംഗലം മേഖലകളിൽനിന്ന് പോത്തുകളെ മോഷ്‌ടിച്ചയാളെ പുത്തൻവേലിക്കര പൊലീസ് പിടികൂടി. ചാലക്കുടി എലിഞ്ഞിപ്ര കാട്ടിലെപറമ്പിൽ വീട്ടിൽ നിർമലി (40)നെ തൃശൂരിലെ വെള്ളിക്കുളങ്ങര ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
പുത്തൻവേലിക്കരയിലെ താഴംചിറ പാടത്തും ബസാർ ഭാഗത്തുനിന്നുമായി മൂന്നുവീതം പോത്തുകളെയും ചേന്ദമംഗലത്തെ കരിമ്പാടത്തുനിന്ന് ഒരു പോത്തിനെയും ഉൾപ്പെടെ ഏഴ് പോത്തുകളെയാണ് ഇയാൾ മോഷ്‌ടിച്ചത്. ഇതിൽ താഴംചിറയിൽനിന്നു മോഷ്‌ടിച്ച മൂന്ന് പോത്തുകളെ മോഷണംപോയതിന്റെ പിറ്റേന്ന് മറ്റൊരു പറമ്പിൽ കെട്ടിയിട്ടനിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. ബാക്കി നാല് പോത്തുകളെ നിർമലിനെ അറസ്‌റ്റ് ചെയ്തതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
രാത്രി പറമ്പുകളിൽ കെട്ടിയിരിക്കുന്ന പോത്തുകളെ അഴിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുകയാണ് ചെയ്‌തിരുന്നത്. ഹെൽമെറ്റ് ധരിച്ചും മുഖം മറച്ചും എത്തിയിരുന്നതിനാൽ സിസിടിവി കാമറാ ദൃശ്യങ്ങളിൽ തിരിച്ചറിയാൻ കഴിഞ്ഞില്ല. പിന്നീട് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് മോഷ്‌ടാവ് നിർമൽതന്നെയെന്ന് ഉറപ്പിക്കുന്ന സൂചനകൾ പൊലീസിന് ലഭിച്ചത്. ഡ്രൈവറായി നേരത്തേ പലതവണ പുത്തൻവേലിക്കര, ചേന്ദമംഗലം ഭാഗങ്ങളിൽ വന്നിട്ടുള്ള ഇയാൾ പോത്തുകളെ കണ്ടെത്തി, രാത്രി 12 നുശേഷം എത്തി അഴിച്ചുകൊണ്ടുപോകുകയാണ് ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.
റോഡിലൂടെ പോത്തിനെ നടത്തിക്കൊണ്ടുപോയി ഏതെങ്കിലുമൊരു സ്‌ഥലത്തു കെട്ടിയിട്ടശേഷം പിന്നീട് വാഹനവുമായി എത്തി കയറ്റിക്കൊണ്ടുപോകുന്നതായിരുന്നു രീതിയെന്നും പൊലീസ് പറഞ്ഞു. 80,000 മുതൽ ഒരു ലക്ഷം രൂപവരെ വിലവരുന്ന പോത്തുകളെയാണ് മോഷ്ടിച്ചത്. പോത്തുകളെ കയറ്റിക്കൊണ്ടുപോയ വാഹനങ്ങളുടെ ഉടമകളും കേസിൽ പ്രതിയാകും. നിർമലിനെ കോടതി റിമാൻഡ് ചെയ്തു.









0 comments