98 ലക്ഷം കവർന്ന അപ്രൈസർ അറസ്‌റ്റിൽ

അനൂപ് ജോസഫ്
വൈപ്പിൻ
സ്വർണം പണയംവച്ചതായി വ്യാജരേഖയുണ്ടാക്കി സഹകരണ സ്ഥാപനത്തിൽനിന്ന് 98 ലക്ഷം രൂപ കവർന്ന അപ്രൈസർ അറസ്റ്റിൽ. കർത്തേടം റൂറൽ കോ–ഓപ്പറേറ്റീവ് സൊസൈറ്റിയിലെ അപ്രൈസറായ കറുത്തേടം ചക്കാലക്കൽ അനൂപ് ജോസഫാണ് (44) അറസ്റ്റിലായത്. സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ് ടി ജി ബിജു നൽകിയ പരാതിയിൽ ഞാറക്കൽ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
2014 ജനുവരിമുതൽ 2026 ജൂൺവരെയുള്ള 12 വർഷം കാലയളവിൽ 1565.9 ഗ്രാം സ്വർണം പണയംവച്ചതായി രേഖയുണ്ടാക്കിയാണ് പണം കവർന്നത്. പ്രസിഡന്റ് പദവിമാറ്റത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്ന് ടി ജി ബിജു പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ എത്തിയത് രണ്ടരവർഷംമുന്പാണ്. രണ്ടരവർഷം വീതംവച്ചുള്ള ഭരണസമിതിയിലെ പ്രസിഡന്റിന്റെ മാറ്റത്തെത്തുടർന്നാണ് ഇപ്പോൾ പരിശോധന നടത്തിയതും തിരിമറി കണ്ടെത്തിയതും.
പരിശോധന നടക്കുന്നുവെന്ന് മനസ്സിലാക്കിയ അനൂപ്, ലീവെടുത്തെന്ന് വൈസ് പ്രസിഡന്റ് ടി ജി ബിജു പറഞ്ഞു. ഒരു അപ്രൈസർമാത്രം വിചാരിച്ചാൽ ഇത്രയും സ്വർണ ഉരുപ്പടികളിൽ കൃത്രിമം കാണിച്ച് ലക്ഷങ്ങൾ തട്ടാനാവുമോ എന്ന സംശയവും നിലനിൽക്കുന്നു.










0 comments