ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവം: പാറമടക്കാർ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് നാട്ടുകാർ

മണ്ണത്തൂർ ആടുകുഴി പാറമടക്ക് സമീപം അപകടമുണ്ടാക്കിയ ലോറി
കൂത്താട്ടുകുളം
മണ്ണത്തൂർ ആടുകുഴി പാറമടയ്‌ക്ക് സമീപം റോഡിൽ ടിപ്പർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. സ്കൂട്ടർ ഓടിച്ച പാമ്പാക്കുട കൈനി മൂക്കനേത്ത് എം വി പൗലോസ് (ജോസ്- 58) ആണ് മരിച്ചത്. വ്യാഴം ഉച്ചക്ക് 1.30 ഓടെ മണ്ണത്തൂർ ഓലിപ്പാട് ആടുകുഴി പാറമടയുടെ റോഡ് ആരംഭിക്കുന്നിടത്താണ് അപകടം നടന്നത്. പാറമടയിലേക്ക് പോകാൻ ലോറി, ചുണ്ടി- ആറൂർ റോഡിലേക്ക് പുറകോട്ട് എടുക്കുന്നതിനിടെയാണ് സ്കൂട്ടർ യാത്രക്കാരനായ പൗലോസിനെ ഇടിച്ചിട്ടത്.
പാറമടയിൽ നിന്നും ഇറങ്ങി വന്ന ടിപ്പർ ലോറിയിടിച്ച് കനാൽ പാലത്തിന്റെ കൈവരി തകർന്നിരുന്നിരിക്കുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് കൂത്താട്ടുകുളം പൊലീസ് സ്റ്റേഷനിൽ ലോറി ഉടമകളെ വിളിച്ചു വരുത്തി. കുത്തനെയുള്ള കയറ്റവും വളവും കാരണം വലിയ ലോറികൾ രണ്ട് തവണ തിരിച്ചാണ് പാറമടയിലേക്ക് കയറിപ്പോകുന്നത്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ ട്രാഫിക് നിയന്ത്രിക്കാൻ ജീവനക്കാരനെ വയ്ക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ പാറമടക്കാർ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് വാർഡ് അംഗം ബിനോയ് കുര്യാക്കോസ് പറഞ്ഞു. അപകടത്തിൽ ആൾ മരിച്ചിട്ടും പാറമട പ്രവർത്തനം തുടർന്നു. ലോറികൾ സാധാരണ പോലെ ഓടി. പഞ്ചായത്ത് അംഗം ബിനോയ് കുര്യാക്കോസിന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ എത്തി വിവരം പറഞ്ഞപ്പോൾ മാത്രമാണ് കൂത്താട്ടുകുളം പൊലീസ് എത്തി പാറമടയുടെ പ്രവർത്തനം നിർത്തിച്ചത്.










0 comments