ഓണം കഴിഞ്ഞും ദുരിതയാത്ര

കോട്ടയം
ഓണക്കാലത്ത് പ്രത്യേക ട്രെയിനുകളും അധിക കെഎസ്‌ആർടിസി ബസ്സുകളും സർവീസ് നടത്താത്തത് യാത്രക്കാരെ വലയ്‌ക്കുന്നു. ഓണാഘോഷത്തിന് സ്വദേശത്തേക്ക് പോയവർക്ക് തൊഴിലിടങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മറ്റും മടങ്ങിയെത്താൻ വേണ്ടത്ര യാത്രാസൗകര്യങ്ങൾ ഒരുക്കാത്തതാണ് പ്രതിസന്ധിയായത്. ഓണാഘോഷം കണക്കിലെടുത്ത് പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും തിരക്കിന് അനുസരിച്ച് അധിക സർവീസ് നടത്താൻ റെയിൽവേ തയ്യാറായിരുന്നില്ല. കെഎസ്‌ആർടിസി അധിക സർവീസും നടത്തിയില്ല. ജില്ലയിലെ നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള ആയിരക്കണക്കിന് വിദ്യാർഥികളാണ് യാത്രാക്ലേശത്താൽ വലയുന്നത്. ട്രെയിനും കെഎസ്‌ആർടിസി ബസ്സും ആശ്രയിക്കാനാകാത്തതോടെ സ്വകാര്യ ദീർഘദൂര ബസ്സുകളെയാണ് യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത്. തിരക്ക് മുതലെടുത്ത് ഇത്തരം ബസ്സുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ്. നഴ്‌സിങ് പോലുള്ള കോഴ്‌സുകൾ പഠിക്കുന്നവർക്ക് ബംഗളൂരു, ചെന്നൈ, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാനാകാത്ത സ്ഥിതിയുണ്ട്. ഓണം കഴിഞ്ഞുള്ള ദിവസങ്ങളിൽ സ്വകാര്യ ദീർഘദൂര ബസ്സുകളിൽ പതിവ് നിരക്കിനേക്കാൾ 500 മുതൽ ആയിരം രൂപ വരെ കൂട്ടിയിട്ടുണ്ട്.









0 comments