കളറോണം കളികൾ പലവിധം

ഓണാഘോഷത്തിന്റെ ഭാഗമായി പാറോച്ചാൽ ബൈപാസിനുസമീപം നടന്ന എട്ടുകളി മത്സരത്തിൽനിന്ന്

സ്വന്തം ലേഖകൻ
Published on Aug 28, 2026, 02:23 AM | 1 min read
കോട്ടയം
എല്ലാം മറന്ന് നാട് ഒരിക്കൽകൂടി തിരുവോണം ആഘോഷിച്ചു. ഓണക്കോടിയുടുത്ത്, വീട്ടിൽ വിഭവസമൃദ്ധമായ സദ്യയൊരുക്കി ജനം മാവേലിനാടിന്റെ സ്‌മരണകൾ പുതുക്കി. വീട്ടുമുറ്റത്ത് വർണപ്പൂക്കളമിട്ടു. തുമ്പയും തെച്ചിയും മുക്കുറ്റിയും കോർത്തെടുത്ത പൂക്കളങ്ങളാൽ വീടുകളുടെ മുറ്റവും ഉമ്മറവും മനോഹരമാക്കി. കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴഞ്ചൊല്ലിനെ അന്വർഥമാക്കുംവിധം വൻവിഭവങ്ങളോടെയായിരുന്നു ഓരോ ഓണസദ്യയും. പായസത്തിന്റെ മധുരവും ഓണേക്കോടിയുടെ തിളക്കവും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. ജീവിതത്തിലെ ആവലാതികൾക്ക് അവധിനൽകി എല്ലാവരും ഓണാഘോഷത്തിൽ ലയിച്ചു. ജാതിമതഭേദമന്യെ എല്ലാവരും ഒരുമിച്ചതോടെ നാടും നഗരവും ഒരുപോലെ ഓണലഹരിയിലാണ്ടു. ദിവസങ്ങൾ മുമ്പേ ആരംഭിച്ച ഓണക്കളികൾ ഇപ്പോഴും പലയിടത്തും തുടരുകയാണ്. എട്ടുകളിയും പകിടകളിയുമെല്ലാം പലയിടത്തും നടക്കുന്നുണ്ട്. ഓണക്കളികളിൽ മുതിർന്നവരെന്നോ കുട്ടികളെന്നോ ഭേദമില്ല. വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഓണപരിപാടികളുണ്ടായിരുന്നു. പഴയകാലത്തിന്റെ ഗൃഹാതുരസ്‌മരണകൾ പുതുക്കി, പുതിയ പ്രതീക്ഷകളോടെയാണ് ഇത്തവണയും ഓണാഘോഷങ്ങൾക്ക് നാട് വിടനൽകിയത്.










0 comments