കാടുകയറാൻ സമയമായില്ല
അഭയാരണ്യത്തിലെ ആനക്കുട്ടിക്ക് സുഖചികിത്സ തുടരും

കോടനാട് കപ്രിക്കാട് അഭയാരണ്യത്തിൽ കഴിയുന്ന കുട്ടിയാന
പെരുമ്പാവൂർ
പ്രസവശേഷം കാട്ടാന ഉപേക്ഷിച്ചുപോയ പിടിയാനക്കുട്ടിക്ക് കോടനാട് അഭയാരണ്യത്തിൽ സുഖചികിത്സ തുടരും. വളർച്ചയെത്തിയാൽ കാട്ടിലേക്ക് മടക്കിയയക്കാൻ വനംവകുപ്പ് തീരുമാനിച്ചതിനാൽ പേരിട്ടിട്ടില്ല. അണുബാധ ഏൽക്കാതിരിക്കാൻ ഒരുവർഷം പിന്നിട്ടിട്ടും സന്ദർശകർക്ക് കാണാൻ അനുമതി നൽകിയിട്ടില്ല.
അഭയാരണ്യത്തിനുസമീപം 2025 ഏപ്രിൽ 18ന് പമ്പുഹൗസ് കനാലിന്റെ കാനയിലേക്ക് പ്രസവത്തോടെ വീണ ആനക്കുട്ടി സ്ലാബിനടിയിൽ കുടുങ്ങി. വനംവകുപ്പ് രക്ഷപ്പെടുത്തി അഭയാരണ്യത്തിൽ എത്തിച്ചു. അമ്മയാനയും കൂട്ടവും കനാലിൽനിന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നിട് വനംവകുപ്പ് ഉദ്യോഗസ്ഥർ ആനക്കൂട്ടത്തെ വിരട്ടിയോടിച്ചാണ് ആനക്കുട്ടിയെ രക്ഷിച്ചത്. മുലപ്പാൽ കുടിക്കാത്ത ആനക്കുട്ടിക്ക് ലാക്ടോജൻ പാൽ, ഗ്ലൂക്കോസ്, മരുന്നുകൾ എന്നിവ നൽകി ജീവൻ രക്ഷപ്പെടുത്തി. അഭയാരണ്യത്തിൽ പാപ്പാന്മാരുടെ വിശ്രമകേന്ദ്രത്തിൽ പ്രത്യേകം സൗകര്യം ഒരുക്കിയാണ് വളർത്തുന്നത്. വനംവകുപ്പിലെ വെറ്ററിനറി ഡോക്ടർ ബിനോയ് സി ബാബുവിന്റെ നിർദേശപ്രകാരമാണ് പരിചരണം.
അണുബാധ ഏൽക്കാതിരിക്കാൻ ഉദ്യോഗസ്ഥർക്കുമാത്രമാണ് ആനക്കുട്ടിയുടെ സമീപത്തേക്ക് പ്രവേശനം. തനിയെ തീറ്റയെടുക്കാനും മറ്റ് മൃഗങ്ങളിൽനിന്നുള്ള ആക്രമണങ്ങളെ നേരിടാനും കരുത്തുനേടിയാൽമാത്രമേ കാട്ടിൽ മറ്റ് ആനകളുടെ കൂട്ടത്തിലേക്ക് തുറന്നുവിടാനാകു. കോടനാട് കപ്രിക്കാട് 200 ഏക്കറിൽ വനാന്തരീക്ഷത്തിൽ ആന, മാൻ, മ്ലാവ് എന്നിവയെ സംരക്ഷിക്കുന്നുണ്ട്.










0 comments